മലപ്പുറം: കോടികള്‍ വില പറഞ്ഞുറപ്പിച്ച്‌ ‘ഇരുതലമൂരി’യുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ പിടിയില്‍. നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി പിടിയിലായത് ഹെല്‍ത്ത് ഇൻസ്പെക്ടറടക്കം ഏഴുപേര്‍. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച്‌ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച്‌ ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ ഡിവൈഎസ്‌പി എം.സന്തോഷ് കുമാര്‍ , സിഐ .പ്രേംജിത്ത് , എസ്‌ഐ.ഷിജോ.സി.തങ്കച്ചൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ കുറിച്ചും ജില്ലയിലെ ഏജന്റുമാരെ കുറിച്ചും സൂചന ലഭിക്കുന്നത്.

കൂടുതല്‍ അന്വേഷണം നടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളില്‍ നിന്നും ആളുകളും ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും ആറു കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഈ സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച്‌ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്ബുമായി ഏഴംഗസംഘത്തെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്ബില്‍ പ്രഷോബ്(36),തിരുപ്പൂര്‍ സ്വദേശികളായ രാമു(42), ഈശ്വരൻ(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്ബൻ വീട്ടില്‍ നിസാമുദ്ദീൻ(40), പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി പനക്കുന്നില്‍ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാൻകുഞ്ഞ് (50) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ.ഷിജോ.സി.തങ്കച്ചനും സംഘവും കസ്റ്റഡിയിലെടുത്തത്.

പ്രഷോബ്, നിസാമുദ്ദീൻ എന്നിവരാണ് തമിഴ്‌നാട്ടിലെ രാമു, ഈശ്വരൻ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍ നിന്ന് എത്തിച്ച്‌ ഇരുതലമൂരി പാമ്ബിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ശേഷം മറ്റുള്ള ഏജന്റുമര്‍ മുഖേന ആറുകോടിയോളം വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വില്‍പ്പനയ്ക്കായി പെരിന്തല്‍മണ്ണയിലെത്തിയത്. പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇൻസ്പെക്ടറാണ്. പ്രതികളേയും പാമ്ബിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. തലയും വാലും കാണാൻ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്.

ഇവയുടെ തൂക്കത്തിനനുസരിച്ച്‌ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലയുള്ളതായും, അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണിയുള്ള ജീവികളുടെ ഗണത്തില്‍ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ, വില്‍പ്പന നടത്തുന്നതോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് നിയമം നല്‍കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റു ഇടനിലക്കാരെ കുറിച്ച്‌ സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം. സന്തോഷ് കുമാര്‍ ,സിഐ. പ്രേംജിത്ത് എന്നിവര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്‌ഐ. ഷിജോ.സി.തങ്കച്ചൻ, എഎസ്‌ഐ അബ്ദുള്‍സലാം, എസ്.സി.പി.ഒ ബാലചന്ദ്രൻ, മിഥുൻ,സുരേഷ്, ഉല്ലാസ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ,എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക