കെ.എം. മാണിയുടെ അഭിമാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടുവൊടിച്ച് സര്‍ക്കാര്‍. പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 110 കോടിയും സര്‍ക്കാര്‍ ആശുപത്രിക്ക് അതിലേറെയും കുടിശികയുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് മൂന്നുമാസത്തെ കുടിശികയുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് രണ്ടര വര്‍ഷത്തെ തുക കാരുണ്യയില്‍ നിന്ന് ലഭിക്കാനുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് 110കോടി രൂപ ഇനിയും നല്‍കാനുണ്ടെന്നാണ് ആശുപത്രി ഉടമകളുടെ കണക്ക്.
സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി അതിനേക്കാള്‍ കൂടുതലാണ്. കോട്ടയം മെഡിക്കല്‍ കോളേജിന് മാത്രം ഇനി 78 കോടി രൂപ കാരുണ്യയില്‍ നിന്ന് ലഭിക്കാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 87 കോടിയും കുടിശികയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിനും ലഭിക്കാനുണ്ട് 70കോടിയോളം രൂപ. സ്വന്തം നിലയില്‍ ശമ്ബളം ഉള്‍പ്പെടെ നല്‍കേണ്ട തിരുവനന്തപുരം ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സ്ഥിതി കൂടുതല്‍ ദയനീയമാണ്. 50 കോടിയിലധികം രൂപയാണ് രണ്ട് കാന്‍സര്‍ സെന്ററുകള്‍ക്കായി കുടിശികയുള്ളത്.
മറ്റ് ചെലവിനുള്ള പണം ഉള്‍പ്പെടെ വിനിയോഗിച്ചാണ് സ്വയംഭരണ സ്ഥാപനങ്ങള്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. അതിനാല്‍ കാരുണ്യയിലെ പണം ലഭിച്ചാല്‍ മാത്രമേ കാന്‍സര്‍ സെന്ററുകളുടെ മറ്റുപ്രവര്‍ത്തനങ്ങള്‍ സുഗമമാകൂ.കാരുണ്യയില്‍ 195സര്‍ക്കാര്‍ ആശുപത്രികള്‍, 542 സ്വകാര്യാശുപത്രികള്‍ എന്നിവയാണുള്ളത്. 15 ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്നാണ് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇത് പാലിക്കപ്പെടുന്നില്ല.
ചെറുവിരൽ അനക്കാതെ കേരള കോൺഗ്രസ് എം
തങ്ങളുടെ പരമോന്നത നേതാവായ കെഎം മാണി വിഭാവനം ചെയ്ത പദ്ധതിയെ ഇടത് സർക്കാർ പാടെ അവഗണിച്ചിട്ടും മുന്നണിയിലെ പ്രമുഖ കക്ഷിയായ കേരള കോൺഗ്രസും അനങ്ങുന്നില്ല. കാരുണ്യ പദ്ധതിക്ക് മതിയായ പ്രാധാന്യം നൽകണമെന്ന ആവശ്യം കേരള കോൺഗ്രസ് നേതാക്കളുടെയോ എംഎൽഎമാരുടെയോ ഭാഗത്തുനിന്ന് സർക്കാരിന്മേൽ ഒരു സമ്മർദ്ദമായി ഉണ്ടായിട്ടില്ല എന്നതാണ് സത്യം. നിരാലംബരായ രോഗികൾക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതിയോടും സർക്കാർ കാരുണ്യം കാട്ടാതിരിക്കുമ്പോൾ കേരള കോൺഗ്രസ് പുലർത്തുന്ന മൗനം കെഎം മാണിയോടുള്ള നീതികേടായി കാലം വിലയിരുത്തും. കെഎം മാണി ഫൗണ്ടേഷൻ എന്ന സ്വകാര്യ ട്രസ്റ്റിന് വേണ്ടി അഞ്ചു കോടി രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ സർക്കാർ വിലയിരുത്തിയത്. മാണിയുടെ കുടുംബാംഗങ്ങൾ മാത്രമാണ് ഫൗണ്ടേഷനിലെ അംഗങ്ങൾ.