കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വി ഡി സതീശന് കടുത്ത വിമര്‍ശനം. വി ഡി സതീശന്റെ നിലപാടില്‍ വ്യക്തത വന്നില്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കി, മുഖ്യമന്ത്രിയെയും ഗവര്‍ണ്ണറെയും ഒരു പോലെ എതിര്‍ക്കണമെന്നും യോഗം വിലയിരുത്തി.
ആര്‍എസ്‌എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകരനും യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്നത്. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
സിപിഎമ്മിന്റെ പ്രശംസയില്‍ വീഴാതെ ലീഗിനെ കോണ്‍ഗ്രസ് അഭിനന്ദിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ലീഗിന് അഭിനന്ദനം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്ക് ലീഗ് മറുപടിയും നല്‍കിയിരുന്നു. ലീഗ് യുഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ഉടന്‍ തന്നെ സിപിഎമ്മിന് മറുപടി നല്‍കിയതിനെയും നേതാക്കള്‍ പ്രശംസിച്ചു.
ശക്തിയാർജിച്ച് തരൂർ
അതേസമയം തരൂര്‍ വിഷയവും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയായി. തരൂരിനെ കൂടി ഉള്‍ക്കൊണ്ട് പ്രശ്നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് വിമര്‍ശിച്ചു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. ഇതോടുകൂടി ശശി തരൂരിനെ അവഗണിച്ചു മുന്നോട്ടു പോകാൻ ആവില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാട് എടുക്കാൻ നിർബന്ധരാവുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന കോൺഗ്രസിൽ ശശി തരൂർ കൂടുതൽ ശക്തനാകുന്ന കാഴ്ചയാകും വരും ദിവസങ്ങളിൽ കാണുക. അടുത്ത പൊതു തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖം തരൂരായി മാറാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുന്നു എന്നും നിസംശയം വിലയിരുത്താം.