കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍റെ ജാതി അധിക്ഷേപ പരാതിയില്‍ കിഴക്കമ്ബലം ട്വന്‍റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമെടുത്ത കേസില്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എംഎല്‍എ എത്തിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അംഗങ്ങള്‍ ഇറങ്ങിപ്പോയതാണ് പരാതിക്ക് കാരണം.

കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ തന്നെ വേദിയില്‍ വെച്ച്‌ പരസ്യമായി അപമാനിച്ച ട്വന്‍റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎല്‍എയുടെ പരാതി. ഓഗസ്റ്റ് 17 ന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. കര്‍ഷകദിനത്തില്‍ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച്‌ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നില്‍ വച്ച്‌ നടന്ന സംഭവം ജാതി വിവേചനം ആണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവര്‍ അവഹേളനം തുടര്‍ന്നെന്നുമാണ് എംഎല്‍എ യുടെ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്‍റെ പരാതിയില്‍ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്ബര്‍മാരും ആണ് പുത്തന്‍കുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികള്‍.സംഭവം നടന്നതിന് പിന്നാലെ എംഎല്‍എ പരാതി നല്‍കിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലില്‍ പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം പ്രതികരണവുമായി സാബുജേക്കബ് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പ് ട്വന്‍റി ട്വന്റിയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എന്നാണ് സാബു.എം. ജേക്കബ് പറഞ്ഞത്. പാര്‍ട്ടി ന‌ടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാബു എം. ജേക്കബിനെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത് പിന്നാലെയാണ് പ്രതികരണം. തൊ‌ട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം. എല്‍.ഡി.എഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണെന്നും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക