ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കമ്മീഷൻ ചെയ്യും. നാവികസേനയുടെ ചരിത്രത്തിലെ വലിയൊരു മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ദീർഘകാല സ്വപ്നത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജം പകരാൻ ഇത് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
വിക്രാന്ത് വരുന്നതോടെ സർവീസ് നടത്തുന്ന വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം രണ്ടാകും. ഐഎൻഎസ് വിക്രമാദിത്യയാണ് രണ്ടാമത്. 2005ൽ പ്ലേറ്റ് കട്ടിംഗ് ജോലികളിലൂടെയാണ് കപ്പലിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നീണ്ട 17 വർഷമായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. 2013 ലാണ് ഇത് ആദ്യമായി നീറ്റിലിറക്കിയത്. ഡിആർഡിഒയുടെയും നേവിയുടെയും സഹകരണത്തോടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ കപ്പലിന് ആവശ്യമായ ഉരുക്ക് സംഭരിച്ചു.
2021 ഓഗസ്റ്റിൽ കടൽ പരീക്ഷണങ്ങൾ ആരംഭിച്ചു. വിക്രാന്ത് നാലാം ഘട്ട കടൽ പരീക്ഷണം പൂർത്തിയാക്കി, 2022 ജൂലൈയിൽ നാവികസേനയ്ക്ക് കൈമാറി. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട് വിക്രാന്ത്. ഭാരം 43000 ടൺ. 28 നോട്ടിക്കൽ മൈൽ ആണ് വേഗത. 2200 കമ്പാർട്ടുമെന്റുകളുള്ള കപ്പലിൽ ഒരേസമയം 1600 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും. വനിതാ ജീവനക്കാർക്കായി പ്രത്യേക ക്യാബിനുകൾ ഒരുക്കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സമാനമായ സൗകര്യങ്ങളുണ്ട്.
യുദ്ധവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും മൂന്ന് വലിയ റൺവേകളുണ്ട്. മിഗ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 30 വിമാനങ്ങൾ ഡോക്ക് ചെയ്യാനുള്ള സൗകര്യവും വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമുള്ള മെയിന്റനൻസ് സൗകര്യങ്ങളും വിക്രാന്തിനുണ്ട്.