പാലാ നഗരസഭാ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന ദേശീയ കായിക താരമായ വനിതയെ അശ്ലീല പ്രയോഗം നടത്തി അധിക്ഷേപിച്ച വ്യക്തി മുൻപും വിവാദനായകൻ. ഇയാൾ കേരള കോൺഗ്രസ് ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന സജീവ പാർട്ടി പ്രവർത്തകനാണ്. ജോസ് കെ മാണി എംപിയുടെ നോമിനി ആയിട്ടാണ് ഇദ്ദേഹം സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ പ്രാതിനിധ്യം നേടിയത്. മുൻസിപ്പൽ ചെയർമാൻ ആൻറ്റോ ജോസ് പടിഞ്ഞാറേക്കരയുമായി ഇയാൾ കടുത്ത കുടുംബ ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
പത്രലേഖകൻ ചമഞ്ഞ് കൗൺസിൽ യോഗത്തിൽ നുഴഞ്ഞുകയറ്റം
എന്നാൽ ഇപ്പോൾ സജീവ ചർച്ചയാകുന്നത് ഇയാൾ മുൻ ഭരണ സമിതിയുടെ കാലത്ത് കൗൺസിൽ യോഗത്തിൽ നുഴഞ്ഞുകയറാൻ നടത്തിയ ശ്രമവും അത് കയ്യോടെ പിടിക്കപ്പെട്ട സംഭവവുമാണ്. ബിജി ജോജോ നഗരസഭാ അധ്യക്ഷയായി ഇരിക്കുന്ന കാലത്താണ് സംഭവം. ചില ഉന്നത കേരള കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശമനുസരിച്ച് ഇയാൾ മാധ്യമ പ്രവർത്തകർക്കുള്ള ഇരിപ്പിടത്തിൽ കൗൺസിൽ യോഗ സമയത്ത് സ്ഥാനമുറപ്പിച്ചു.
എന്നാൽ അന്ന് പ്രതിപക്ഷ നിരയിൽ ആയിരുന്ന നിലവിലെ സിപിഎം പാർലമെന്റെറി പാർട്ടി ലീഡർ അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം ഇയാളുടെ സാന്നിധ്യം ചോദ്യംചെയ്തു. താൻ മാധ്യമപ്രവർത്തകൻ ആണെന്നും ദി ഹിന്ദു ദിനപത്രത്തിലെ ലേഖകൻ ആണെന്നുമാണ് ഇയാൾ വാദിച്ചത്. പക്ഷേ ഇത് വിശ്വസിക്കാൻ കൂട്ടാക്കാതെ ഉടനടി അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം പത്രം ആഫീസിൽ ബന്ധപ്പെടുകയും ഇയാളുടെ അവകാശവാദം കളവാണെന്ന് തെളിയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടാവാതെ ഇയാളെ അന്ന് രക്ഷിച്ചതും കേരള കോൺഗ്രസ് നേതൃത്വം ആണ്.
ദുർബല വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്നും ആരോപണം:
ദേശീയ കായിക താരത്തെ നീചമായ ആശയിൽ അവഹേളിച്ചിട്ടും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ദുർബല വകുപ്പുകൾ മാത്രമാണ് ഇയാൾക്കെതിരെ ചുമത്തിയത് എന്ന ആരോപണവും സജീവമാണ്. ഇതിനു പിന്നിലും കേരള കോൺഗ്രസ് നടത്തിയ ഇടപെടൽ ആണെന്നും ചൂണ്ടിക്കാട്ടുന്നു. സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ നിന്ന് പുറത്താകാതെ സ്വയം പുറത്തു പോകുവാൻ ഉള്ള അവസരം ഇയാൾക്ക് നൽകിയതും കേരള കോൺഗ്രസ് ഉന്നത നേതൃത്വം ആണെന്ന ആക്ഷേപവും സജീവമാണ്.