തിരുവനന്തപുരം: കെ.കെ.രമയ്ക്കെതിരെ എം.എം.മണി നിയമസഭയിൽ നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയൻ എംഎൽഎ പറയുന്നതിന്റെ വിഡിയോ പുറത്തുവന്നു. എം.എം.മണിയുടെ പരാമർശം വിവാദമാകുകയും പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥനോട് ഇ.കെ.വിജയൻ ഇങ്ങനെ പറഞ്ഞത്. സ്പീക്കർ സഭാ ഹാളിനു പുറത്തേക്കു പോയപ്പോഴാണ് ഇ.കെ.വിജയനെ ചുമതല ഏൽപിച്ചത്. സ്പീക്കര്‍ പാനലിലുള്ളയാളാണ് ഇ.കെ.വിജയന്‍. ഈ വീഡിയോ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘ശരിക്കും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കർ ഉടനെ വരുമോ?’ – സമീപത്തു നിൽക്കുന്ന ഉദ്യോഗസ്ഥനോട് ഇ.കെ.വിജയൻ ഇപ്രകാരം ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്. നാദാപുരത്തുനിന്നുള്ള സിപിഐ എംഎൽഎയാണ് ഇ.കെ.വിജയൻ.
അതേസമയം, മണി പറഞ്ഞതിൽ പിശകുണ്ടോ എന്നു പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ.കെ.വിജയൻ പ്രതികരിച്ചു. സ്പീക്കർ വരുന്നുണ്ടോ എന്നാണ് സെക്രട്ടറിയോടു ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗിക്കുന്നവരാണ് ഔചിത്യം തീരുമാനിക്കേണ്ടത്. സംസാരത്തിൽ നാട്ടുഭാഷകളും ഘടകമാകാം. പരാതിയുണ്ടെങ്കിൽ പരിശോധിച്ച് പിന്നീട് റൂളിങ് നടത്താനേ സ്പീക്കർക്ക് സാധിക്കൂവെന്നും ഇ.കെ.വിജയൻ ചൂണ്ടിക്കാട്ടി.