കെഎസ്‌ആര്‍ടിസിയില്‍ (KSRTC) വീണ്ടും ശമ്ബള പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസവും ശമ്ബള വിതരണം വൈകുമെന്നാണ് മാനേജ്മെന്‍റ് ജീവനക്കാരെ അറിയിച്ചത്. മേയ് മാസത്തില്‍ 193 കോടി രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്ബളം നല്‍കാന്‍ പണമില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞതവണ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ശമ്ബളം നല്‍കാന്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ്, വായ്പ, ഡീസല്‍ എന്നിവയ്ക്ക് പണമടച്ചുകഴിഞ്ഞപ്പോള്‍ ഖജനാവ് കാലിയായി.
46 കോടി ഓവര്‍ഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്ക്കേണ്ടിവന്നു. എണ്ണക്കമ്ബനികളാകട്ടെ കെഎസ്‌ആര്‍ടിസിക്ക് കൂടുതല്‍ കടം നല്‍കുന്നതുമില്ല. അടിയന്തര ധസഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാരിന് രണ്ടാഴ്ചമുമ്ബ് കത്തുനല്‍കിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. തൊഴിലാളികളും മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാമാസവും അഞ്ചിന് ശമ്ബളം നല്‍കണം.
നിലവിലെ സാഹചര്യത്തില്‍ ശമ്ബളം നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റ് തൊഴിലാളിസംഘടനകളെ അറിയിച്ചു. തുടര്‍ന്ന്, സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച ബഹിഷ്കരിച്ചു. ശമ്ബളം എന്നുനല്‍കാന്‍ കഴിയുമെന്ന് അറിയിച്ചിട്ട് ചര്‍ച്ചയാകാം എന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചത്. തിങ്കളാഴ്ച മുതല്‍ സി.ഐ.ടി.യു. ചീഫ് ഓഫീസിനുമുന്നില്‍ പ്രതിഷേധം തുടങ്ങും. ഈ മാസം ശമ്ബളം നല്‍കാന്‍ 82 കോടിയാണു വേണ്ടത്.
സര്‍ക്കാരില്‍നിന്ന് അനുകൂലമറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞമാസത്തെപ്പോലെ ശമ്ബളവിതരണം അനിശ്ചിതത്വത്തിലാകും മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ 20-നുശേഷമാണ് ശമ്ബളം നല്‍കിയത്. കഴിഞ്ഞതവണത്തെ ശമ്ബളവിതരണത്തിന് സര്‍ക്കാര്‍ രണ്ടുതവണയായി നല്‍കിയ 50 കോടിയാണ് വിനിയോഗിച്ചത്. പ്രതിദിനവരുമാനം 6.50 കോടി പിന്നിട്ട സ്ഥിതിക്ക് വരുമാനത്തില്‍നിന്നു ശമ്ബളം നല്‍കണമെന്ന നിലപാടിലാണ് തൊഴിലാളിസംഘടനകള്‍. കണ്‍സോര്‍ഷ്യം വായ്പാതിരിച്ചടവിനുള്ള 30 കോടി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ ഈ തുകയും അനുവദിച്ചിട്ടില്ല.