ന്യൂഡല്‍ഹി: താന്‍ കൊല്ലപ്പെടുമെന്ന തോന്നല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി രചിച്ച ‘ലീഡേഴ്സ്, പൊളിറ്റിഷന്‍സ്, സിറ്റിസന്‍സ്’ എന്ന പുസ്തകത്തിലാണ് ഗാന്ധികുടുംബാംഗങ്ങളടക്കം 50 പ്രമുഖരുടെ ജീവിതത്തിലെ സംഭവങ്ങള്‍ വിവരിക്കുന്നത്.

അംഗരക്ഷകരുടെ വെടിയേറ്റു വീഴുംമുന്‍പ് ഇന്ദിര കൊച്ചുമക്കളായ രാഹുലിനെയും പ്രിയങ്കയെയും കെട്ടിപ്പിടിച്ചു ചുംബിച്ചു. സ്‌കൂളിലേക്കു പോകാനിറങ്ങിയ ഇരുവരെയും പതിവിലും കൂടുതല്‍ നേരം ഇന്ദിര ചേര്‍ത്തുപിടിച്ചു. താന്‍ മരിച്ചാല്‍ കരയരുതെന്നും ചുമതലകള്‍ ഏറ്റെടുക്കണമെന്നും പറഞ്ഞാണു രാഹുലിനെ ഇന്ദിര യാത്രയാക്കിയത്.. ഇങ്ങനെയാണ് സംഭവത്തെക്കുറിച്ച്‌ വിവരിക്കുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ ജീവിതം പൂര്‍ണമായി ജീവിച്ചുതീര്‍ത്തുവെന്ന് ഏതാനും ദിവസം മുന്‍പ് ഇന്ദിര രാഹുലിനോടു പറഞ്ഞിരുന്നു. സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്ന് ഇന്ദിര രാഹുലുമായി പങ്കുവച്ചു. വെടിയേറ്റ ഇന്ദിരയെ എയിംസ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ആശുപത്രിവരാന്തയില്‍ സോണിയ ഗാന്ധി അലമുറയിട്ടു കരഞ്ഞു. രാഹുലും പ്രിയങ്കയും ആക്രമിക്കപ്പെടുമെന്നു സോണിയ ഭയപ്പെട്ടു. അവിടെയെത്തിയ കുടുംബാംഗം അരുണ്‍ നെഹ്‌റു, രാഹുലിനെയും പ്രിയങ്കയെയും അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ വസതിയിലേക്കു കൊണ്ടുപോയി.

കൗമാരത്തില്‍ത്തന്നെ രാഹുല്‍ ഗാന്ധിക്കു മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ളതായി ഇന്ദിര മനസ്സിലാക്കിയിരുന്നുവെന്നും രാജീവിനോടും സോണിയയോടും പോലും പങ്കുവയ്ക്കാതിരുന്ന പല കാര്യങ്ങളും രാഹുലുമായി അവര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും റഷീദ് കിദ്വായിയുടെ പുസ്തകത്തിലുണ്ട്.

രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ബച്ചനു 4 വയസ്സുള്ളപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. അന്ന് രാജീവിനു 2 വയസ്സ്. യുപിയിലെ അലഹാബാദില്‍ ബച്ചന്റെ വസതിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രഛന്നവേഷ മത്സരത്തില്‍ രാജീവും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയുടെ വേഷമാണ് അവതരിപ്പിച്ചത്. പിന്നീട് ബച്ചന്‍ ചലച്ചിത്രനടനായപ്പോള്‍ കാണാന്‍ സെറ്റുകളില്‍ രാജീവ് എത്തുമായിരുന്നു.

1982 ല്‍ ഗുരുതര പരുക്കേറ്റ ബച്ചനെ കാണാന്‍ മുംബൈയിലേക്ക് ആദ്യമെത്തിയവരില്‍ ഇന്ദിരയും രാജീവുമുണ്ടായിരുന്നു. രാജീവുമായുള്ള വിവാഹത്തിന് ഇന്ത്യയിലെത്തിയ സോണിയ താമസിച്ചത് ബച്ചന്റെ ഡല്‍ഹിയിലെ വീട്ടിലാണ്. തേജി ബച്ചനാണ് ആചാരങ്ങള്‍ സോണിയയെ പഠിപ്പിച്ചത്. എന്നിങ്ങനെ അധികമാര്‍ക്കും പരിചയമില്ലാത്ത ജീവിതകഥകളാണ് പുസ്തകത്തിലുട നീളം റഷീദ് വിശദീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക