വെറും 25വയസ്സിനുള്ളില്‍ കൊള്ളയും കൊലയും കവര്‍ച്ചയുമായി 75ലേറെ കൊടിയ കേസുകള്‍ സൃഷ്ടിച്ച്‌, വീരപ്പന്‍ ജൂനിയര്‍ എന്ന പേരില്‍ കോളാര്‍ ഗോര്‍ഡ് ഫീല്‍ഡില്‍ പേടി സ്വപ്നമായിരുന്ന റൗഡി തങ്കത്തിന്റെ കഥയാണ് സത്യത്തില്‍ കെജിഎഫ് സിനിമകള്‍ക്ക് പ്രചോദനം എന്ന് കന്നഡ പത്രങ്ങള്‍ പല തവണ എഴുതിയതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും സാങ്കല്‍പ്പിക്കമായ കഥയാണെന്നാണ് കെജിഎഫിന്റെ സംവിധായകനും കഥാകൃത്തുമായ പ്രശാന്ത് നീല്‍ പറയുന്നത്. പക്ഷേ കര്‍ണ്ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിനു ചുറ്റുമുള്ള ജനം ഇത് അംഗീകരിക്കുന്നില്ല. അവര്‍ക്ക് റോക്കിഭായി എന്നത് തങ്ങളുടെ പ്രിയപ്പെട്ട റൗഡി തങ്കം എന്ന ചെറുപ്പക്കാന്‍ തന്നെയാണ്.

തന്റെ മകനെ കെജിഎഫ് സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് റൗഡി തങ്കത്തിന്റെ അമ്മ പൗളി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പിക്കമാണെന്ന സംവിധാകയന്റെ വാദം മുന്നില്‍ നിര്‍ത്തി കേസ് കോടതി തള്ളുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പൗളിയുടെ അടുത്തുവന്ന് തങ്കത്തിന്റെ ജീവിതം പഠിച്ചിട്ടുണ്ട്. ”തന്റെ മകനെ നല്ല ഭാവത്തില്‍ അവതരിപ്പിക്കാം എന്ന് ഉറപ്പു പറഞ്ഞ അണിയറക്കാര്‍ അങ്ങനെയല്ല ചെയ്യുന്നത്’ എന്നാണ് പൗളിയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കെജിഎഫിലെ കഥാപാത്രമായ റോക്കി ഭായിക്കും റൗഡി തങ്കത്തിനും ഒരു പാട് സാമ്യതകള്‍ ഉണ്ടെന്ന്, ജീവചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ പറ്റും. പക്ഷേ കെജിഎഫ് സിനിമ ആ കഥയില്‍മാത്രം ഒട്ടിപ്പിടിച്ച്‌ നിന്നില്ല. ആ സ്പാര്‍ക്കില്‍നിന്ന് അവര്‍ ഒരുപാട് മുന്നേറിയെന്നാണ് യാഥാര്‍ഥ്യം. പക്ഷേ റോക്കിഭായി ലോകം കീഴടക്കുമ്ബോള്‍, റൗഡി തങ്കത്തിന്റെ കഥയും ചര്‍ച്ചയാവുകയാണ്. റോക്കിയെപ്പോലെ അടിമുടി വയലന്‍സ് ആയിരുന്നു 25ാം വയസ്സില്‍ പൊലീസ് വെടിവെച്ച്‌ കൊല്ലുംവരെ റൗഡി തങ്കത്തിന്റെ ജീവിതവും.

തമിഴ്‌നാട്ടില്‍നിന്ന് കര്‍ണ്ണാടകയിലെ കോലാറിലെത്തി ഖനിയില്‍ ജോലിനോക്കുന്ന കുടുംബമായിരുന്നു റൗഡി തങ്കത്തിന്റത്. കോലാര്‍ സ്വര്‍ണ്ണഖനികളില്‍ ജോലി ചെയ്യാനായി ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നിരുന്നത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. അങ്ങനെയാണ് കെജിഎഫിലെ തൊഴിലാളികളുടെ അനൗദ്യോഗിക ഭാഷ തമിഴ് ആയത്. 55 ഡിഗ്രിവരെ ഉയരുന്ന ചൂട് സഹിച്ച്‌, പെരുച്ചാഴി മാളങ്ങള്‍ പോലുള്ള നീണ്ട ഭൂഗര്‍ഭ കുഴികളിലൂടെ മുന്നു കിലോമീറ്റര്‍വരെ താഴോട്ടിറങ്ങിവേണം അവര്‍ക്ക് ജോലിചെയ്യാന്‍. ഖനിയിടിഞ്ഞുള്ള അപകടങ്ങളും പലതവണ ഉണ്ടായിട്ടുണ്ട്. ശരിക്കും ജീവന്‍ പണയം വച്ചാണ് ആ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. അദ്യകാലത്ത് അതുകൊണ്ടുതന്നെ കെജിഎഫിലെ തൊഴിലാളികള്‍ക്ക് താരതമ്യേന നല്ല ശമ്ബളവും ലഭിച്ചിരുന്നു.

എന്നാല്‍ 80കളുടെ അവസാനം എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എന്നാല്‍ 90കളുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണം കുഴിച്ചെടുക്കുന്നതിലെ ചെലവ് കൂടുകയും, അത് ആത്രക്ക് കിട്ടാതാവുകയും ചെയ്തതോടെ പല ഖനി യൂണിറ്റുകളും പൂട്ടാന്‍ തുടങ്ങി. അതോടെ പല കുടുംബങ്ങളും തൊഴില്‍ രഹിതരായി. വര്‍ഷങ്ങളായി ഇവിടെ വന്നുപെട്ടതിനാല്‍ അവര്‍ക്ക് സ്വദേശത്തും ഒന്നും ഉണ്ടായിരുന്നില്ല. തിരിച്ചുപോകാന്‍ അവര്‍ക്കും ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയിലാണ് ഒരു വിഭാഗം ആളുകള്‍ ക്രിമിനില്‍ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്.

അമ്മ എന്ന വികാരം

റോക്കിയുടെ ജീവിതവും റൗഡി തങ്കത്തിന്റെ ജീവിതവും പരിശോധിച്ചാല്‍ അസാധാരണമായ സാമ്യങ്ങള്‍ കാണാം. കാരണം അമ്മയുടെ വാക്കാണ് കെജിഎഫ് സിനിമയുടെ ഹൈലൈറ്റ്. ആ മകന്റെ ജീവിതം അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ആയിരുന്നു. റൗഡി തങ്കവും അങ്ങനെ അമ്മയുമായി വളരെ അധികം വികാരവായ്‌പ്പോടെയുള്ള ബന്ധമുള്ള വ്യക്തിയായിരുന്നു. അമ്മയുടെ പേരായ പൗളി ഗ്യാങ്ങ് എന്നായിരുന്നു ഈ സംഘം അറിയപ്പെട്ടിരുന്നത്. പൗളി- പൗലോസ് ദമ്ബതികളുടെ എഴുമക്കളില്‍ മൂന്നാമനായി കെജിഎഫിലെ ബിഷപ്പ് കോട്ടന്‍ ടൗണിലെ ഒരു ചേരിയിലാണ് റൗഡി തങ്കം ജനിച്ചത്. ഈ സഹോദരന്മാരില്‍ നാലുപേരെയും പൊലീസ് വെടിവെച്ചു കൊന്നുവെന്നത്, പില്‍ക്കാലത്തെ ചിരിത്രം.

പട്ടാപ്പകല്‍ ആക്രമിക്കുന്ന വീരന്‍

ഒരു ഗ്യാങ്ങ്സ്റ്റര്‍ ഫാമിലി എന്ന് വേണമെങ്കില്‍ റൗഡി തങ്കത്തിന്റെ കുടുംബത്തെ വിശേഷിപ്പിക്കാം. ഈ എഴ് സഹോദരന്മാരില്‍ നാലുപേരും ഗ്യാങ്്സ്റ്ററുകള്‍ ആയിരുന്നു. അതില്‍ എറ്റവും മിടുക്കനായി റൗഡി തങ്കത്തിന് ശരിക്കും ഒരു കായംകുളം കൊച്ചുണ്ണി മോഡല്‍ ഇമേജായിരുന്നു ഉണ്ടായിരുന്നത്. അതായത് സമ്ബന്നരുടെ സ്വത്തുക്കള്‍ കൊള്ളയടിച്ച്‌ കിട്ടുന്നതിന്റെ ഒരു ഭാഗം, പാവപ്പെട്ട ഖനിത്തൊഴിലാളികള്‍ക്ക് കൊടുക്കയായിരുന്നു പൗളി ഗ്യാങ്ങിന്റെ രീതി.

ഏതൊരു ഗ്യാങ്സ്റററെയും പോലെ ചെറിയ ചെറിയ അടിപിടിക്കേസുകളിലായിരുന്നു റൗഡി തങ്കത്തിന്റെ തുടക്കം. പിന്നെ അവര്‍ ലക്ഷ്യമിട്ടത് കെജിഎഫിനും പരിസരപ്രദേശത്തുമുള്ള ജൂവലറികളെയും സ്വര്‍ണ്ണ ഇടനിലക്കാരെയും ആയിരുന്നു. കെജിഎഫിന്റെ യഥാര്‍ഥ ഉടമകള്‍ ഞങ്ങള്‍ ആണെന്നായിരുന്നു തങ്കത്തിന്റെ നിലപാട്. ഇങ്ങനെ കോളാറില്‍ നിന്നുള്ള സ്വര്‍ണം കൂട്ടിവെച്ചിരിക്കുന്ന ജൂവലറികളും മുതലാളിമാരുടെ വീടുകളും പൗളി സംഘം കൊള്ളയടിച്ചു. എതിര്‍ത്തവര്‍ അതിദാരുണമായി കൊല്ലപ്പെട്ടു.

അതിസാഹസികൻ

കെജിഎഫിലെ റോക്കിഭായിയെപ്പോലെ അതിസാഹസികനായിരുന്നു റൗഡി തങ്കവും. എതിരാളികളെ അരിഞ്ഞിടുന്നത് പട്ടാപ്പകല്‍ എല്ലാവരും കാണ്‍കെയാണ്. അങ്ങനെ വളരെ പെട്ടന്നുതന്നെ വീരപ്പന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രമിനില്‍ എന്ന പദവി ഇയാള്‍ക്ക് കിട്ടി. വെറും 25 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കൊള്ളയും കൊലയും അടക്കം 75ലേറെ കേസുകളാണ് ഇയാള്‍ക്കെതിരെ ഉണ്ടായത്. പണം കൊടുത്ത് കര്‍ണാടക രാഷ്ട്രീയത്തില്‍ തൊട്ട് ഡല്‍ഹിയില്‍വരെ തങ്കം സ്വാധീനം ചെലുത്തി.

മരണത്തിന് തൊട്ട് തലേന്നത്തെ ദിവസം പോലും തങ്കം, പൊലീസിന്റെ മൂക്കിന് താഴെനിന്ന് ഒരു ജൂവലറി കൊള്ളയിടിച്ചു. വലിയ നാണക്കേടാണ് ഈ സംഭവം പൊലീസിന് ഉണ്ടാക്കിയത്. അതിനിടെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ഈ സംഘത്തെ ഒതുക്കാനുള്ള കര്‍ശന നിര്‍ദ്ദേശം വന്നിരുന്നു. പൊലീസ് പലതവണ റൗഡി തങ്കവുമായി ചര്‍ച്ചപോലും നടത്തിയിരുന്നു. ഈ അനുരഞ്ജന ചര്‍ച്ചക്കിടെ ഉണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. തറുതല പറഞ്ഞ അയാളെ റൗഡി തങ്കം വെടിവെച്ചിട്ടു എന്നാണ് ജന സംസാരം. ഈ കഥകള്‍ ഒക്കെ കെജിഎഫില്‍ വരുന്നുണ്ട്. തുടര്‍ന്നാണ് റൗഡി തങ്കത്തിനെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഓഡര്‍ വരുന്നത്.

അങ്ങനെ വെറും 25ാം വയസ്സില്‍, 1997 ഡിസംബര്‍ 27ന്് ഇയാള്‍ ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ കുപ്പത്ത് വെച്ചുണ്ടായ പൊലീസ് ആക്ഷനില്‍ കൊല്ലപ്പെടുകയായിരുന്നു. പൊലീസ് ചതിയില്‍ പിടികൂടിയ തങ്കത്തെ കോടതിയില്‍ ഹാജരാക്കാതെ വെടിവെച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക