ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ നടത്തിയ വെല്ലുവിളിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സതീഷ്. ഇത്തരം കൊള്ളസംഘങ്ങള്‍ സാമൂഹിക വിപത്താണെന്നും ഇവര്‍ക്കെതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐയെന്നും സതീഷ് പ്രതികരിച്ചു. ക്വട്ടേഷന്‍ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും സതീഷ് നിലപാട് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡിവൈഎഫ്ഐ നേതാവ് ആകാശ് തില്ലങ്കേരിയെ വെല്ലുവിളിചിരിക്കുന്നത്
സതീഷിന്റെ പ്രതികരണം:
ഡിവൈഎഫ്‌ഐക്ക് മടിയില്‍ കനമുണ്ടെന്ന് ആരും കരുതേണ്ടതില്ല. നമ്മുടെ നാട്ടില്‍ ചില തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, അത് ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രതയോടെ നിലപാട് സ്വീകരിക്കുകയും ചെയ്ത സംഘടനയാണ് ഡിവൈഎഫ്‌ഐ. ഏത് അന്വേഷണത്തെയും ധൈര്യപൂര്‍വ്വം നടക്കട്ടെ, പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്നുമുള്ള നിലപാടാണ് ഞങ്ങള്‍ക്കുള്ളത്.
ഇത്തരം കൊള്ളസംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണിത്. ഇതുപോലുള്ള ഒരുപാട് ക്വട്ടേഷന്‍ സംഘങ്ങളുടെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോയ പ്രസ്ഥാനമാണിത്. ഒരു ക്വട്ടേഷന്‍ വെല്ലുവിളിയുടെ മുന്നിലും ഞങ്ങള്‍ മുട്ടുമടക്കിയതിന്റെ ചരിത്രം ഞങ്ങള്‍ക്കില്ല. ഇരുപത്തിഏഴായിരത്തില്‍പ്പരം യൂണിറ്റ് കമ്മിറ്റിയുള്ള അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്‌ഐ, അത്തരത്തിലൊരു സംഘടനയെ ഒരു ക്വട്ടേഷന്‍ നേതാവ് വെല്ലുവിളിക്കേണ്ട, അവന്റെ ഏത് വെല്ലുവിളിയും ഞങ്ങള്‍ സ്വീകരിക്കുന്നു.
ക്വട്ടേഷന്‍ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിരവധി ക്വട്ടേഷന്‍ സംഘങ്ങളെ ചെറുത്ത ചരിത്രം ഈ യുവജന പ്രസ്ഥാനത്തിനുണ്ട്.
ആകാശ് തില്ലങ്കേരിയുടെ വിവാദ പ്രതികരണം:
”യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷന്‍ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്..ബോധപൂര്‍വ്വം അത് നിര്‍മ്മിച്ചെടുത്തത് ആണ്..എന്നെ അടുത്തറിയുന്നവര്‍ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് DYFI ജില്ലാ സെക്രട്ടറി ആവുമ്പോള്‍ അതില്‍ ആധികാരികത ഉണ്ടെന്ന് അവര്‍ ധരിച്ചുപോകും..
അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവര്‍ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം..ഞാന്‍ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്റെ പേരില്‍ അഴിച്ചുവിടുന്നവരെ.. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം,നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ..അതില്‍ കുറഞ്ഞ ശിക്ഷ ഒന്നും പാര്‍ട്ടിയെ ഒറ്റുകൊടുത്തവന് കല്‍പ്പിക്കാന്‍ ഇല്ല.. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും..
പാര്‍ട്ടി ഷുഹൈബ് കേസില്‍ പ്രതിചേര്‍ക്കപെട്ടപ്പോള്‍ എന്നെ പുറത്താക്കിയതാണ്..അത് എനിക്കും നിങ്ങള്‍ക്കും പാര്‍ട്ടിക്കും എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്..അന്ന് മുതല്‍ ഞാന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാര്‍ട്ടിക്ക് ഉത്തരവാദിത്വമേല്‍ക്കേണ്ട ബാധ്യത ഇല്ല..അതൊരു വസ്തുതയാണ്..എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല…”