കോഴിക്കോട്: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽവെച്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിലൊരാളായ യുവതി. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, ഇവരുടെ സുഹൃത്തായ അഞ്ജലി റീമാദേവ് എന്ന അഞ്ജലി വടക്കേപ്പുരക്കൽ എന്നിവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്.

പെൺകുട്ടികളെ ജോലിക്കെടുത്ത് അവരറിയാതെ ലഹരിനൽകി ചൂഷണം ചെയ്യുന്നതാണ് അഞ്ജലിയുടെ രീതി. ബോയ്ഫ്രണ്ട് ഇല്ലാത്തവർക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനൽകും. ഇനി ബോയ്ഫ്രണ്ട് ഉള്ളവർക്ക് സമയം ചിലവഴിക്കാൻ ഫ്ളാറ്റിൽ അവസരമൊരുക്കിനൽകുന്നതും അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് പതിവാണെന്നും പരാതിക്കാരി പറയുന്നു. യുവസംരംഭകയെന്ന് അവകാശപ്പെടുന്ന അഞ്ജലിയെക്കുറിച്ചും മാസങ്ങൾക്ക് മുമ്പ് നമ്പർ 18 ഹോട്ടലിൽ നടന്ന സംഭവങ്ങളെക്കുറിച്ചും പരാതിക്കാരിയായ യുവതി പറയുന്നത് ഇങ്ങനെ:-

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനും അഞ്ജലിയും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലായിരുന്നു താമസം. അഞ്ജലി ഒറ്റയ്ക്കായിരുന്നു. വ്ളോഗറായതിനാൽ അവരുടെ പേഴ്സണൽ ബ്രാൻഡിങ്ങിന് വേണ്ടിയാണ് അഞ്ജലി ആദ്യം സമീപിക്കുന്നത്. ആദ്യം അവരുടെ ഓഫീസിൽചെന്ന് ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും വീഡിയോ വ്ളോഗ് ചെയ്യാൻ ക്ഷണിച്ചു. അന്നവിടെ കുറേപ്പരുണ്ടായിരുന്നു. അവിടെവെച്ചാണ് അഞ്ജലി ചില മാധ്യമവാർത്തകളെല്ലാം കാണിച്ചുതരുന്നത്. യുവസംരംഭകയാണെന്നും പരിചയപ്പെടുത്തി. അഞ്ജലിയുടെ കമ്പനിയിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റായി ജോലിയും വാഗ്ദാനം ചെയ്തു.

ആ സമയത്ത് ജോലിക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. പിന്നീട് അഞ്ജലി വീണ്ടും നിർബന്ധിക്കാൻ തുടങ്ങി. തുടർന്ന് സെപ്റ്റംബർ പകുതിയോടെ അഞ്ജലിയുടെ സ്ഥാപനത്തിൽ ജോലിക്ക് കയറി. ആദ്യ 15 ദിവസം ഞാനും അഞ്ജലിയും മാത്രമായിരുന്നു ഓഫീസിൽ. എന്താണ് ആരെയും കാണാത്തതെന്ന് ചോദിച്ചപ്പോൾ എല്ലാവരും കോവിഡ് പ്രൈമറി കോൺടാക്ടാണെന്നായിരുന്നു മറുപടി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്നു. പിന്നീട് മൂന്ന് പെൺകുട്ടികൾ കൂടി ഓഫീസിലെത്തി. പക്ഷേ, അവരോടൊന്നും സംസാരിക്കരുതെന്നായിരുന്നു അഞ്ജലിയുടെ കർശനനിർദേശം. ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും ആരും സംസാരിച്ചിരുന്നില്ല. അതിനിടെ, എന്താണ് ബിസിനസെന്ന് ചോദിച്ചപ്പോൾ അതിനും കൃത്യമായ മറുപടി നൽകിയില്ല.

അഞ്ജലി മിക്കദിവസവും യാത്രകളിലായിരുന്നു. ടാക്സ കാറിലായിരുന്നു യാത്രകളെല്ലാം. ഇടയ്ക്കിടെ അവർ ചില മരുന്ന് കഴിച്ചിരുന്നു. ചോദിച്ചപ്പോൾ ബി.പി. കുറവാണെന്നും അതിനുള്ള മരുന്നാണെന്നുമാണ് പറഞ്ഞിരുന്നത്. പിന്നീട് എക്സൈസ് ഉദ്യോഗസ്ഥർ കാണിച്ചുനൽകിയപ്പോഴാണ് അതെല്ലാം ലഹരിമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിൽ പോയി അവർ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നു.

കൊച്ചിയിൽ ബിസിനസ് മീറ്റുണ്ടെന്ന് പറഞ്ഞാണ് ഞാനടക്കമുള്ള പെൺകുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യം ഞാൻ കുടുംബത്തിനൊപ്പം കൊച്ചിയിൽ വരാമെന്നാണ് അഞ്ജലിയോട് പറഞ്ഞത്. എന്നാൽ അതുകേട്ടതോടെ ബിസിനസ് മീറ്റിന്റെ തീയതി മാറ്റിവെച്ചന്നായിരുന്നു അഞ്ജലിയുടെ മറുപടി. പിന്നീട് എന്റെ കുടുംബം ഇവിടെയില്ലാത്ത ഒരുദിവസം വീണ്ടും വിളിച്ചു. രാത്രി ഒമ്പതരയോടെയാണ് വിളിച്ചത്. വാഹനം വന്നിട്ടുണ്ടെന്നും ഈ രാത്രി തന്നെ കൊച്ചിയിൽ ബിസിനസ് മീറ്റിന് പോകണമെന്നും പറഞ്ഞു. ഞാനടക്കം ആറ് പെൺകുട്ടികളെ അങ്ങനെയാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്.

ആദ്യം നഗരത്തിലെ ആഡംബര ഹോട്ടലിലാണ് എത്തിച്ചത്. അവിടെനിന്നാണ് ബിസിനസ് മീറ്റ് നടക്കുന്നത് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലാണെന്ന് പറഞ്ഞ് അങ്ങോട്ട് കൊണ്ടുപോയത്. സൈജു തങ്കച്ചനും വാഹനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ സൈജു റോയിയെ വിളിച്ച് അഞ്ചാറ് പെൺകുട്ടികളുമായി വരുന്നുണ്ട് എന്നുപറഞ്ഞു. അത് കേട്ടപ്പോളൊന്നും സംശയം തോന്നിയില്ല. ഞാനൊരു വ്ളോഗറായതിനാൽ വീഡിയോയെല്ലാം പകർത്തിയിരുന്നു. എന്നാൽ സൈജുവിന്റെയും സൈജുവിന്റെ വാഹനത്തിന്റെയും വീഡിയോ എടുക്കരുതെന്ന് അഞ്ജലി തറപ്പിച്ച് പറഞ്ഞു. ഞാനെടുത്ത വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിച്ചു.

ബിസിനസ് മീറ്റും ഡിന്നറുമെന്നും പറഞ്ഞാണ് നമ്പർ 18 ഹോട്ടലിൽ എത്തിച്ചത്. അവിടെ എത്തിയപ്പോളാണ് അതൊരു പബ്ബാണെന്ന് മനസിലായത്. ഹോട്ടലിനകത്ത് കയറിയപ്പോൾ മുഴുവൻ ഇരുട്ടായിരുന്നു. പരസ്പരം ആരെയും പെട്ടെന്ന് കാണാൻ കഴിയില്ല. പിന്നീട് അകത്തേക്ക് പോയപ്പോൾ സീരിയൽ നടന്മാരെ അടക്കം കണ്ടു. കൂടുതലും പെൺകുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവരിൽ ചിലർ നടന്മാരുടെ കൂടെ ഫോട്ടോകളെല്ലാം എടുത്തിരുന്നു. ഇതിനിടെ, അഞ്ജലിയും സൈജുവും ഞങ്ങളെ കോള കുടിക്കാൻ നിർബന്ധിച്ചു. പാർട്ടി ഹാളിൽ ഒരു സ്ത്രീ നേരത്തെ മദ്യം വിളമ്പുന്നത് കണ്ടിരുന്നു. അതിനാൽ തന്നെ കോളയിൽ മദ്യമുണ്ടാകുമെന്ന് കരുതിയാണ് കുടിക്കാൻ കൂട്ടാക്കാതിരുന്നത്. എന്നാൽ വേണ്ടെന്ന് പറഞ്ഞിട്ടും അവർ വീണ്ടും വീണ്ടും നിർബന്ധിക്കുകയായിരുന്നു. അതിനുശേഷം ഭക്ഷണം കൊണ്ടുവന്നെങ്കിലും ഭയന്നുപോയതിനാൽ അതും കഴിച്ചില്ല.

കുറച്ചുകഴിഞ്ഞപ്പോൾ അഞ്ജലിയെ ഹാളിൽനിന്ന് കാണാതായി. പിന്നീട് അഞ്ജലിയും റോയിയും കൂടെ ഹാളിലേക്ക് വന്നു. മുൻപരിചയമുള്ള ആളെപ്പോലെയായിരുന്നു റോയിയുടെ പെരുമാറ്റം. റോയി നൃത്തം ചെയ്യാൻ വിളിച്ചെങ്കിലും പോയില്ല. അതോടെ ഞങ്ങളെ പിടിച്ചുവലിച്ച് കൊണ്ടുപോയി നൃത്തം ചെയ്യാനായിരുന്നു ശ്രമം. ഞങ്ങൾ പോകാൻ കൂട്ടാക്കാതിരുന്നതോടെ റോയി മറ്റുപെൺകുട്ടികളുടെ സമീപത്തേക്ക് പോയി. ഇരുപത് മിനിറ്റ് കഴിഞ്ഞതോടെ ആ പാർട്ടിയുടെ സ്വഭാവം തന്നെ മാറി. റോയി പെൺകുട്ടികളുടെ ശരീരത്തിലെല്ലാം സ്പർശിക്കുകയും അശ്ലീലരീതിയിൽ നൃത്തം ചെയ്യുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പെൺകുട്ടികളും ലഹരിയിലായിരുന്നു. ചൂഷണം ചെയ്യപ്പെടുന്നത് അവരും അറിഞ്ഞിരുന്നില്ല.

ഇതെല്ലാം കണ്ടതോടെ ഞാനടക്കമുള്ള പെൺകുട്ടികൾ ഹോട്ടലിന് പുറത്തേക്ക് പോകണമെന്ന് പറഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന ജീവനക്കാർ ഞങ്ങളെ പുറത്തുവിടാൻ അനുവദിച്ചില്ല. ബഹളംവെച്ചതോടെയാണ് അവർ പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സൈജുവും അഞ്ജലിയും പുറത്തേക്ക് വന്നു. റോയി കള്ളുകുടിച്ച് അപമര്യാദയായി പെരുമാറിയതാണെന്നാണ് കരുതിയത്. പിന്നീട് സൈജുവും അഞ്ജലിയും ഹോട്ടലിന് മുകളിലെ മറ്റ് മുറികളിലേക്ക് കൊണ്ടുപോയി.

അവിടെനിന്നും ഞങ്ങൾ പുറത്തേക്ക് വരാനിരുന്നപ്പോൾ റോയിയും സൈജുവും ലിഫ്റ്റിന് സമീപം ഞങ്ങളെ തടഞ്ഞു. റോയി അവിടെവെച്ച് അഞ്ജലിയോട് ദേഷ്യപ്പെട്ടു. ഇവരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകനല്ലേ പറഞ്ഞത്, അവിടെ ഫുഡ് എല്ലാം റെഡിയാണ്, എന്തിനാണ് ഇവിടെ കൊണ്ടുവന്നത് എന്നെല്ലാമാണ് റോയി അഞ്ജലിയോട് പറഞ്ഞത്. അവർ തമ്മിൽ വഴക്കിട്ടു. എന്നാൽ ഞങ്ങൾക്കിവിടെ നിൽക്കാൻ കംഫർട്ടല്ലെന്ന് പറഞ്ഞ് ഞങ്ങൾ താഴേക്കിറങ്ങി. കാറിലിരിക്കാമെന്നും പറഞ്ഞു. ഞങ്ങൾ കാറിലിരിക്കുമ്പോൾ അഞ്ജലി വീണ്ടും വന്നു. റോയിച്ചനെ ഡാർക് ആക്കി പോകാൻ പറ്റില്ലെന്ന് പറഞ്ഞ് വീണ്ടും സമ്മർദം ചെലുത്തി. പിന്നീട് മറ്റൊരു സ്ത്രീയെയും അനുനയിപ്പിക്കാനായി പറഞ്ഞയച്ചു. ഞങ്ങൾ പോകാതെ സൈജു അവിടെനിന്ന് വരില്ലെന്ന് വരെ പറഞ്ഞു. അതോടെ പബ്ബിലേക്ക് വീണ്ടും പോയി, സൈജുവിനെ തിരികെ കൊണ്ടുവന്നു.

അത് കഴിഞ്ഞ് സൈജുവിന്റെ ഫ്ളാറ്റിൽ താമസിക്കാനും നിർബന്ധം പിടിച്ചു. അതിനും ഞങ്ങൾ സമ്മതിച്ചില്ല. താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. വാശിപിടിച്ചതോടെ അഞ്ജലിയെയും ഞങ്ങളെയും താമസിക്കുന്ന ഹോട്ടലിലെത്തിച്ചു. അവിടെ എത്തിയതോടെ ഭയന്നുപോയ ഞങ്ങൾ അഞ്ജലിയെ മുറിയിൽ പൂട്ടിയിട്ട് റിസപ്ഷനിൽ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. അവിടെനിന്ന് കൂടെയുണ്ടായിരുന്ന പെൺകുട്ടികളുടെ വീടുകളിൽ വിളിച്ച് കാര്യം പറഞ്ഞു. അന്നേദിവസം എല്ലാവരും അവിടെനിന്ന് വേറെ വേറെ മടങ്ങി.

ആ സംഭവം കഴിഞ്ഞ് കോഴിക്കോട്ട് തിരിച്ചെത്തിയിട്ടും കുറച്ചുദിവസം കൂടെ അഞ്ജലിയുടെ കൂടെ ജോലിചെയ്യേണ്ടി വന്നു. എന്റെ സ്വർണവും പണവും അഞ്ജലിയുടെ കൈയിലുണ്ടായിരുന്നു. ബിസിനസിൽ നിക്ഷേപിക്കാനെന്നും പണം നിക്ഷേപിച്ചാൽ ബാങ്ക് ജോലി കിട്ടുമെന്നുമെല്ലാം പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. അത് തിരിച്ചുകിട്ടാൻ വേണ്ടിയാണ് വീണ്ടും അവിടെ ജോലിക്ക് പോയത്. അന്ന് നമ്പർ 18 ഹോട്ടലിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അഞ്ജലിയോട് തിരക്കി. ചോദ്യം ആവർത്തിച്ചപ്പോൾ അവർ എന്നോട് ദേഷ്യപ്പെട്ടു. പിന്നീട് എന്നെ ബ്ലാക്മെയിൽ ചെയ്യാനും ശ്രമമുണ്ടായി. ഇതിനിടെയാണ് മോഡലുകളുടെ അപകടമരണം സംഭവിച്ചത്. ആ ദിവസങ്ങളിൽ സൈജു അഞ്ജലിയെ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഒരിക്കൽ പോലീസ് ഉദ്യോഗസ്ഥർ അഞ്ജലിയെയും വിളിച്ചു. ആ സമയത്ത് ഞാൻ അഞ്ജലിയുടെ കൂടെയുണ്ടായിരുന്നു. സൈജുവിന്റെ ഫോണിൽ അഞ്ജലിയുടെ ദൃശ്യങ്ങളുണ്ടെന്നും നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്നുമാണ് പോലീസ് ചോദിച്ചത്. കൊച്ചിയിൽ വരണമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം കേട്ടതോടെ ഞാൻ സിറ്റി പോലീസ് കമ്മീഷണർക്ക് വാട്സാപ്പിൽ വിവരം കൈമാറി. അന്ന് രേഖാമൂലം പരാതി കൈമാറിയില്ല.

ഞാൻ പോലീസിനെ സമീപിച്ചെന്ന് അറിഞ്ഞതോടെ അഞ്ജലി വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. പലരീതിയിലാണ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ജലിയുടെ ബന്ധുവാണെന്ന് പറയുന്ന ഒരാളും എന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. അയാളുടെ റിസോർട്ടിലും അഞ്ജലി പെൺകുട്ടികളെ കൊണ്ടുപോയിരുന്നു. അഞ്ജലിയുടെ ലഹരിമരുന്ന് ഉപയോഗത്തിൽ എന്നെയും കുടുക്കാനായിരുന്നു അയാളുടെ ശ്രമം. ലഹരിമരുന്ന് എനിക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതാണെന്ന് അഞ്ജലി മൊഴിനൽകുമെന്നും അയാൾ പറഞ്ഞു. ആ നിമിഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി.

പിന്നീട് യൂട്യൂബ് ചാനലിലൂടെ ഈ സംഭവം ആരെയും പേരെടുത്ത് പറയാതെ വെളിപ്പെടുത്തി. ഇത് കേട്ടതോടെ അഞ്ജലി വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. റോയി സ്കെച്ച് ചെയ്തിട്ടുണ്ട്, സൈജുവിന്റെ കൈവശം പബ്ബിലെ ചിത്രങ്ങളുണ്ട് എന്നിങ്ങനെയായിരുന്നു ഭീഷണിസന്ദേശം. ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അയച്ചാൽ ഉടൻതന്നെ അഞ്ജലി അത് ഡിലീറ്റ് ചെയ്തിരുന്നു. ചിലതെല്ലാം സ്ക്രീൻഷോട്ട് എടുത്തുവെച്ചു. അത് പോലീസിനും കൈമാറിയിട്ടുണ്ട്. ഇതിനിടെ, നമ്പർ 18 ഹോട്ടലിൽനിന്ന് ഞങ്ങളറിയാതെ പകർത്തിയ ചില ചിത്രങ്ങൾ അഞ്ജലി എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകി. ഇതിനെതിരേയും പരാതി നൽകിയിട്ടുണ്ട്.

അവരുടെ ഓഫീസിൽവെച്ച് എന്റെ മുമ്പിലിട്ട് ഒരാളെ തല്ലിച്ചതച്ചു. ഇത് നിനക്കുള്ള അടിയാണെന്നാണ് അഞ്ജലി പറഞ്ഞത്. മോഡലുകളുടെ കേസിൽ അന്വേഷണം അഞ്ജലിയിലേക്ക് എത്തുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ഇതോടെ അഞ്ജലി വീണ്ടും ബിസിനസ് തുടങ്ങി. താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ ജോലിക്ക് വിളിച്ചിരുന്നത്. സാമൂഹികമാധ്യമങ്ങളിൽ അവരുടെ പോസ്റ്റിനടിയിൽ പല പെൺകുട്ടികളും വളരെ താത്പര്യം പ്രകടിപ്പിച്ച് കമന്റ് ചെയ്യുന്നതും കണ്ടു. ഇതോടെയാണ് ഇനിയും പെൺകുട്ടികൾ ചൂഷണത്തിനിരയാകരുതെന്ന് കരുതി പരാതി നൽകിയത്- യുവതി വിശദീകരിച്ചു.

വട്ടിപലിശയ്ക്ക് പണം കടംവാങ്ങിയെന്നുള്ള അഞ്ജലിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണ്. ബിസിനസ് നിക്ഷേപമെന്ന് പറഞ്ഞ് അഞ്ജലി പണം വാങ്ങിയിരുന്നു. അതിന് ചില റിട്ടേൺസും വാഗ്ദാനം ചെയ്തു. എന്റെ സ്വർണമെല്ലാം ഞാനും അഞ്ജലിയും ഒരുമിച്ച് പോയാണ് പണയംവെച്ച് പണമെടുത്ത് നൽകിയതെന്നും പരാതിക്കാരി പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക