കോട്ടയം : കോട്ടയം ജില്ലയിൽ 49 ശതമാനം ഹിന്ദുക്കളാണെന്നും ഹിന്ദു സമൂഹത്തിന്റെ പിൻതുണ ഉറപ്പാക്കാൻ പാർട്ടി ശക്തമായി ഇടപെടണമെന്നും സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറി എ.വി റിസൽ അവതരിപ്പിച്ച സമ്മേളന റിപ്പോർട്ടിലാണ് ഗുരുതരമായ പിശക് കടന്നുകൂടിയത്. ജാതി മത വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നു എന്ന് പറയുന്ന സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ടിൽ ജാതി തിരിച്ചുള്ള അതിരൂക്ഷമായ ഭാഷയിലാണ് ജില്ലാസമ്മേളന പ്രതിനിധികൾ വിമർശിച്ചത്.
ഇതോടെയാണ് റിപ്പോർട്ടിലെ പരാമർശം പിഴവാണെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി തടിയുരിയത്. ജില്ലയിലെ പാർട്ടിയുടെ രാഷ്ട്രീയ ശേഷിയും , എതിരാളികളുടെ ശേഷിയും വ്യക്തമാക്കുന്ന ഭാഗത്താണ് ഹിന്ദു പ്രീണനം വേണമെന്ന രീതിയിലുള്ള പരാമർശം ഉണ്ടായത്. റിപ്പോർട്ടിലെ പരാമർശം കണ്ടെത്തിയതോടെ പൊതു ചർച്ചയിൽ അടക്കം പ്രതിനിധികൾ രൂക്ഷമായ വിമർശനം ഉയർത്തി. പിഴവ് പറ്റിയതാണെന്ന പരാമർശത്തെ , അശ്രദ്ധമായി റിപ്പോർട്ട് കൈകാര്യം ചെയ്തു എന്ന വിമർശനവുമായാണ് പ്രതിനിധികൾ നേരിട്ടത്.
പതിവുപോലെ സംസ്ഥാന ഭരണത്തിനും പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സമ്മേളന പ്രതിനിധികളിൽ നിന്നും ഉയർന്നത്. പൊലീസ് ഭരണം നിയന്ത്രിക്കാൻ പാർട്ടിയ്ക്ക് സാധിക്കുന്നില്ലെന്ന് വിമർശനം ഉയർന്നു. പാർട്ടി നേതൃത്വത്തിനും സർക്കാരിനും പൊലീസിലുള്ള പിടി നഷ്ടമായതായി പ്രതിനിധികൾ ആരോപിച്ചു. മുൻ കെ.എസ്.യുക്കാരെയും കോൺഗ്രസ് അനുഭാവമുള്ളവരെയുമാണ് ജില്ലാ പൊലീസിന്റെ പല തസ്തികയിലും തിരുകി കയറ്റിയതെന്നും കുറ്റപ്പെടുത്തലുണ്ടായി.
സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയെയും ഭാരവാഹികളെയും അൽപ സമയത്തിനകം തിരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എ വി റിസൽ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റിലും അഴിച്ചുപണി ഉണ്ടാകുമെന്നും എന്നും ജാഗ്രത ന്യൂസ് ലൈവിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടെ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നാളെ നടത്താനിരുന്ന പൊതുസമ്മേളനം സിപിഎം മാറ്റിവെച്ചിട്ടുണ്ട്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ പൊതുസമ്മേളനം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ സമ്മേളനം ആണ് ഇപ്പോൾ വേണ്ടെന്നു വെച്ചിരിക്കുന്നത്.