ഗുവാഹത്തി: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ദുബായിൽനിന്നു മോഷണം പോയ വാച്ച് അസമിൽനിന്നു കണ്ടെടുത്തു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ശിവസാഗർ ജില്ലയിൽനിന്നാണു മറഡോണയുടെ ലിമിറ്റഡ് എഡിഷൻ ഹുബ്ലൊ വാച്ച് കണ്ടെത്തിയത്. ദുബായിൽ വാച്ച് സൂക്ഷിച്ചിരുന്ന കമ്പനിയിൽ കാവൽക്കാരനായിരുന്ന അസം സ്വദേശി വാസിദ് ഹുസൈനെയാണ് ശനിയാഴ്ച പുലർച്ചെ നാലിന് അറസ്റ്റ് ചെയ്തത്.
പിതാവിന് അസുഖമാണെന്ന കാരണം പറഞ്ഞ് ഓഗസ്റ്റിൽ നാട്ടിലെത്തിയതായിരുന്നു ഇയാൾ. ദുബായ് പൊലീസിന്റെയും അസം പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെയാണു വാച്ച് കണ്ടെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 2020 നവംബർ 25ന് ഹൃദയാഘാതത്തെത്തുടർന്ന് വിടപറഞ്ഞ ഡിയേഗോ മറഡോണയുടെ സ്മരണികകൾക്ക് മരണശേഷം വലിയ ഡിമാൻഡ് ഉണ്ടായിരുന്നു.
മറഡോണയുടെ കയ്യൊപ്പ്, അൻപതിലേറെ രത്നക്കല്ലുകൾ!
മറഡോണയുടെ കയ്യൊപ്പ് പതിഞ്ഞ ലിമിറ്റഡ് എഡിഷൻ വാച്ചുകളിലൊന്നാണ് അസമിൽനിന്നു കണ്ടെടുത്തത്. 2010 ലാണ് ഹുബ്ലൊ മറഡോണ ബിഗ്ബാങ് സിരീസിലുള്ള 250 വാച്ചുകൾ പുറത്തിറക്കിയത്. 20 ലക്ഷം രൂപയോളമായിരുന്നു ഒരു വാച്ചിന്റെ വില. കയ്യുയർത്തി നിൽക്കുന്ന മറഡോണയുടെ ചിത്രവും മറഡോണയുടെ ജഴ്സി നമ്പരായ 10 ഉം വാച്ചിലുണ്ട്. അർജന്റീന ജഴ്സിയായ വെള്ളയും നീലയും നിറങ്ങളിലുള്ള ഡയലും അൻപതിലേറെ രത്നക്കല്ലുകളും വാച്ചിന്റെ പ്രത്യേകത. 2010 ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് ഹുബ്ലൊ പുറത്തിറക്കിയ വാച്ചുകളെല്ലാം പെട്ടെന്നു വിറ്റു പോയിരുന്നു.