കൊച്ചിയിലെ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ പോലീസ് നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയിക്ക് നേരെ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്.ഡി ജെ പാര്‍ട്ടിയ്ക്കിടയില്‍ മദ്യവും മയക്കുമരുന്നുമാണ് റോയ് വിളമ്ബിയത്. തെറ്റായ ഉദ്ദേശത്തോടുകൂടി മോഡലുകളെ സമീപിക്കുകയും ഇവരെ നിര്‍ബന്ധിച്ച് ഹോട്ടലില്‍ താങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. അതിനെ ശരിവെയ്ക്കുന്നതുമാണ് റോയിയെക്കുറിച്ചും സൈജുവിനെക്കുറിച്ചും പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന തെളിവുകള്‍.മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ആളത്ര നിസ്സാരക്കാരനല്ല. ഇയാള്‍ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ബെംഗളൂരുവില്‍നിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.2021 മേയില്‍ ഫോര്‍ട്ട്കൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലും സൈജുവിന്റെ ചിത്രവും നമ്ബര്‍ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാര്‍ട്ടിയില്‍ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാര്‍ട്ടികള്‍ക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളില്‍ തുടരുന്ന ലഹരി പാര്‍ട്ടികളിലാണ് (ആഫ്റ്റര്‍ പാര്‍ട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്.നിശാപാര്‍ട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളില്‍ ആഫ്റ്റര്‍ പാര്‍ട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്ബര്‍ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗണ്‍ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാര്‍ട്ടി കൂട്ടായ്മയിലേക്കു യുവാക്കള്‍ ഒഴുകിയെത്താന്‍ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’കള്‍ മാത്രം പങ്കെടുക്കുന്ന ആഫ്റ്റര്‍ പാര്‍ട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
അന്‍സി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടല്‍ വിട്ടുപോയതില്‍ ക്ഷുഭിതനായ സൈജു കാറില്‍ ഇവരെ പിന്തുടര്‍ന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയ െസെജു വിലകൂടിയ ലഹരിപദാര്‍ഥങ്ങള്‍ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തില്‍ രക്ഷപ്പെട്ട ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഹോട്ടല്‍ മുതല്‍ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്ബ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇവരുടെ മരണ വിവരം അപ്പോള്‍ തന്നെ റോയിയെയും ജീവനക്കാരെയും ഫോണില്‍ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദ്ദേശം ലഭിച്ചതെന്നാണു നിഗമനം.
ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.നമ്ബര്‍ 18 ഹോട്ടലിനു ഉന്നതരുമായുള്ള ബന്ധം അന്വേഷണത്തിലുടനീളം നിഴലിക്കുന്നുണ്ട്. ഇനി ഈ കേസും കൈമറിഞ്ഞ് അന്വേഷണം എന്‍സിബിയിലേക്ക് എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്‍സിബി എത്തിയാല്‍ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീര്‍ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താന്‍ കഴിയൂവെന്നതാണ് വസ്തുത.അതേസമയം മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ ആറു പ്രതികള്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അപകടത്തില്‍ മരിച്ചവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ.വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ.അനില്‍, വില്‍സന്‍ റെയ്‌നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്‌ണുകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കേസിന്റെ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഒളിപ്പിച്ച കുറ്റത്തിനാണ് ആറു പേരെയും ബുധനാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തത്. ബോധപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അപകടവുമായി ബന്ധമില്ലെന്ന് ഹോട്ടലുടമ റോയ് ജെ. വയലാട്ട് കോടതിയില്‍ പറഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ മദ്യം കഴിച്ചത് പണം നല്‍കിയാണ്. തന്നെയും തന്റെ സ്ഥാപനത്തെയും അപമാനിക്കാനാണ് ശ്രമമെന്നാണ് റോയിയുടെ പക്ഷം.നവംബര്‍ ഒന്നിന് പുലര്‍ച്ചെ കൊച്ചി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ്പ് അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ചത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ പിതാവ് കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കിയത്. മരിച്ച അഞ്ജന ഷാജന്റെ മാതാപിതാക്കളും സമാനമായ ആവശ്യം ഉന്നയിച്ച് പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അബ്ദുല്‍ റഹ്‌മാന്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു.