തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റെസ്റ്റ് ഹൗസുകളില്‍ താമസിക്കാന്‍ ഓണ്‍ലൈനിലൂടെ ബുക്കിങ് ആരംഭിച്ചതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ്. 18 ദിവസങ്ങള്‍ക്കുള്ളില്‍ 2443 റൂം ബുക്കിങ്ങും 14.55 ലക്ഷത്തോളം രൂപ വരുമാനവുമാണ് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകള്‍ക്ക് ലഭിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതില്‍ ഓണ്‍ലൈനിലൂടെ മാത്രം 1894 റൂം ബുക്കിങ്ങും 12 ലക്ഷത്തോളം രൂപ വരുമാനവുമുണ്ടായി.

കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിലും കൊണ്ടുവന്ന് ഇതിനെ കൂടുതല്‍ ജനകീയമാക്കുമെന്ന് മന്ത്രി അറിയിച്ചു. നവംബര്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് https://resthouse.pwd.kerala.gov.in/ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റൂം ബുക്ക് ചെയ്യാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസ്തുത വെബ്സൈറ്റിലുള്ള ബുക്കിങ് എന്ന സെക്ഷനില്‍ പോയി ഓണ്‍ലൈന്‍ ബുക്കിങ് തെരഞ്ഞെടുക്കുക. തുടര്‍ന്ന് ജനറല്‍ പബ്ലിക് എന്ന കാറ്റഗറി സെലക്ട് ചെയ്യുക. അതിന് ശേഷം താമസിക്കാന്‍ ഉദ്ദേശിക്കുന്ന റെസ്റ്റ് ഹൗസ് തെരഞ്ഞെടുക്കാം. തുടര്‍ന്ന് പേരും മൊബൈല്‍ നമ്ബറും തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിച്ച്‌ റൂം ബുക്ക് ചെയ്യാവുന്നതാണ്. റൂമുകളുടെ നിരക്ക്, ഫോണ്‍ നമ്ബര്‍, വിലാസം എന്നിവയെല്ലാം ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 153 റെസ്റ്റ് ഹൗസുകളാണുള്ളത്. സ്യൂട്ട് റൂം അടക്കമുള്ളവ കുറഞ്ഞ ചെലവില്‍ താമസിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.

പിഡ.ബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയാറാക്കിയിട്ടുള്ളത്. റെസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായുള്ളത്. 153 റെസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്താണുള്ളത്.

റെസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റെസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ.ടി.ഡി.സി മാനേജിങ് ‍ഡയറക്ടറെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്തും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്ലറ്റ് ഉള്‍പ്പെടെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക