കോട്ടയം: കോട്ടയം കുറിച്ചിയിൽ വയോജന ദമ്പതികളുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. ഭാര്യയെ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ പൊലീസ് എത്തിയിരിക്കുന്നത്. ഭാര്യ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിഗമനം. ഇവരുടെ നെഞ്ചിൽ മർദനമേറ്റതിന്റെ പാടും ഉണ്ട്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് കുറിച്ചി കേളൻകവലയിൽ കാഞ്ഞിരക്കാട്ട് ഗോപി (80), ഭാര്യ കുഞ്ഞമ്മ (76) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതിമാർ തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതു തന്നെയാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിഗമനം. ഭാര്യ മർദനമേറ്റ് മരിച്ചപ്പോൾ ഭർത്താവ് ജീവനൊടുക്കിയതാകാമെന്നു ജാഗ്രതാ ന്യൂസ് ലൈവും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ ശരി വയ്ക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ഈ സാഹചര്യത്തിൽ കുഞ്ഞമ്മയെ കൊലപ്പെടുത്തിയ ശേഷം ഗോപി ജീവനൊടുക്കിയതായാണ് ലഭിക്കുന്ന സൂചനകൾ.
ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നെന്നും ഗോപി മദ്യപിച്ച് എത്തുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക വിട്ടു നൽകിയ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു.