എറണാകുളം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാനത്ത് എത്തി. വരാപ്പുഴ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി. സമുദായ നേതാക്കളുമായുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
നാർകോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും വിഡി സതീശൻ പറഞ്ഞു.
സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനിൽക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച സതീശൻ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചു.
അതേസമയം മന്ത്രി വി.എൻ. വാസവന്‍ പാലാ ബിഷപ്പിനെ കണ്ടു. ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
കൂടാതെ നാർകോട്ടിക് ജിഹാദ് വിവാദത്തിലെ ചർച്ച അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. സർക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്നം തണുപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരുന്നെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.