കൊച്ചി: വ്യാജപുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസ് ചുമത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. മോന്‍സനെ രക്ഷിക്കാന്‍ ശ്രമിച്ച ഉന്നതന്‍ ആരെന്ന ചോദ്യവും ഇപ്പോള്‍ സജീവമാണ്. വിവിധ തലങ്ങളില്‍ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാന്‍ മോന്‍സന്‍ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

മറ്റൊരു പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിനു മോന്‍സനെ രണ്ടാം പ്രതിയാക്കി സൗത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകള്‍ മോന്‍സണെ കൂടുതല്‍ കാലം ജയിലിലാക്കും.മോന്‍സണിന്റെ വീട്ടില്‍ ചികില്‍സയുടെ പേരില്‍ പല യുവതികളും താമസിച്ചിരുന്നു. പല പ്രമുഖരും പെണ്‍വാണിഭത്തെ കുറിച്ച്‌ അറിയാതെ പെണ്‍മക്കളെ മോന്‍സണിന്റെ വീട്ടില്‍ താമസിപ്പിച്ചു. സൗന്ദര്യ ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഈ നീക്കം മോന്‍സണ് തുണയായി. ഇതിന്റെ മറവിലാണ് മോന്‍സണിന്റെ പീഡനവും വാണിഭവും എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ പരാതിക്കാര്‍ എത്തിയാല്‍ പീഡനത്തിന് പുതിയ തലം കിട്ടും. പലരും മോന്‍സണിന്റെ സ്വാധീനം കണ്ട് പേടിച്ചിരുന്നു. എന്നാല്‍ അറസ്റ്റിലായതോടെ പലരും പരാതി പറയാന്‍ ഒരുങ്ങുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മോന്‍സണിന്റെ വീട്ടിലെ സ്ഥിര താമസക്കാരായിരുന്നു. കൊച്ചി കമ്മീഷണറായിരുന്ന സുരേന്ദ്രനുമായുള്ള അടുപ്പം തെളിഞ്ഞു കഴിഞ്ഞു. ഇതിനൊപ്പം പുരാവസ്തുക്കളുടെ മറവില്‍ പല പൊലീസ് ഉന്നതരേയും വീട്ടിലെത്തിച്ചു. ഇതെല്ലാം പെണ്‍വാണിഭത്തിനുള്ള മറയൊരുക്കാന്‍ കാരണമായി. പൊലീസിനെ അറിയിച്ചാലും കേസ് എടുക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ മോന്‍സണ്‍ നല്‍കിയത്. ഇതാണ് ഇപ്പോള്‍ പൊളിയുന്നതും.

പ്രതിയുടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു എറണാകുളം നോര്‍ത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു തവണ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ വിവാഹവാഗ്ദാനം ചെയ്തു ഗര്‍ഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. മോന്‍സന്റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും മാതാവു പൊലീസിനു മൊഴി നല്‍കി. മകള്‍ക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു ജീവനക്കാരിയുടെ പരാതി. കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നല്‍കി.

കുറ്റകൃത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. പീഡനക്കേസില്‍ പെണ്‍കുട്ടിയും മാതാവും മൊഴി നല്‍കി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സാമ്ബത്തിക തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും.പെണ്‍കുട്ടിയുടെ മാതാവ് മോന്‍സന്റെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു.

17 വയസ്സു മുതല്‍ കുട്ടിയെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്നാണ് പരാതി. പെണ്‍കുട്ടിയെ ദീര്‍ഘകാലം പീഡിപ്പിച്ചതായാണു മൊഴി. മോന്‍സന്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവര്‍ത്തിച്ചതായി മൊഴിയിലുണ്ട്. മറ്റാര്‍ക്കെങ്കിലും സമാനപരാതിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.മോന്‍സന്‍ അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാര്‍ നിരുല്‍സാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.

മോന്‍സനെതിരെ പരാതി നല്‍കിയ ചിലര്‍ നിര്‍ദേശിച്ചതനുസരിച്ച്‌ മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.17 വയസ്സു മുതല്‍ അമ്മയ്‌ക്കൊപ്പം കലൂരുള്ള മോന്‍സന്റെ ചികില്‍സാ കേന്ദ്രത്തില്‍ സഹായത്തിനു പോയിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോന്‍സന്‍ ചികില്‍സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗര്‍ഭിണിയായപ്പോള്‍, പരാതിപ്പെടരുതെന്നും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി. ഉന്നത പഠനത്തിന് സാമ്ബത്തിക സഹായം നല്‍കുമെന്നും പറഞ്ഞു. പിന്നീട് ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗര്‍ഭച്ഛിദ്രം നടത്തി.

2019 മുതല്‍ പലവട്ടം പീഡിപ്പിച്ചു. മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു. പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ മോന്‍സന്റെ ഗുണ്ടകള്‍ വീട്ടിലെത്തി തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയാണ് പരാതി നല്‍കാന്‍ ധൈര്യം നല്‍കിയതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഇയാളുടെ മറ്റു കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയെന്നും അവരാണ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക