കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച്‌ എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ച്‌ കഴിഞ്ഞുകൂടിയിരുന്ന അവിടത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വിചിത്രമായ ഒരു ആചാരമുണ്ടായിരുന്നു.എന്‍ഡുരുവിലെ ബലിഷ്ഠരായ പുരുഷന്മാര്‍ നേരം പുലരും മുമ്ബേ തങ്ങളുടെ വള്ളങ്ങളില്‍ കടലിലേക്ക് പുറപ്പെടും. വള്ളം നിറയെ മീനുമായി തിരികെ വന്നെത്തുന്ന അവരെ അവിടത്തെ സ്ത്രീകള്‍ കടപ്പുറത്ത് കുട്ടകളുമേന്തി കാത്തുനില്‍പ്പുണ്ടാവും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച്‌ തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ എന്നതിനുള്ള വഴി കണ്ടെത്താന്‍. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ്വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി.എന്‍ഡുരുവിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ അപമാനകരമായ ഒരു പരിപാടിക്ക് നിന്നുകൊടുക്കാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല എങ്കിലും, അവര്‍ക്ക് പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടി അതിനു വഴങ്ങിക്കൊടുക്കേണ്ട ഗതികേടുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്, 2010 -ല്‍, ഈ ദുരവസ്ഥ മാറ്റാന്‍ വേണ്ട ധനസഹായം ചെയ്യാം എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് PEPFAR എന്നൊരു അമേരിക്കന്‍ ഒരു എന്‍ജിഒ മുന്നോട്ടുവരുന്നത്. ഈ സ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെയാണ് ഈ ഗതികേടില്‍ നിന്ന് ഒഴിവാക്കാനുള്ള ഒരു മാര്‍ഗവും തെളിഞ്ഞു വന്നത്. പുരുഷന്മാര്‍ മീന്‍ പിടിച്ചു കൊണ്ടുവരുന്നതുകൊണ്ടാണല്ലോ അവര്‍ തുറയിലെ പെണ്ണുങ്ങളുടെ മാനത്തിനു വിലപറയുന്നത്. അമേരിക്കന്‍ എന്‍ജിഒയോട് അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് കടലില്‍ ചെന്ന് വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ കുറച്ച്‌ ബോട്ടുകള്‍ വാങ്ങിക്കൊടുക്കാനാണ്. ആ പദ്ധതി പ്രകാരം ഈ സ്ത്രീകള്‍ക്ക് അന്ന് കിട്ടിയത് മുപ്പതു ഫിഷിങ് ബോട്ടുകളായിരുന്നു. അവര്‍ തങ്ങളുടെ രോഷത്തെ, ഒരു മുദ്രാവാക്യത്തിന്റെ രൂപത്തില്‍, ബോട്ടിന്റെ പേരായി വലിയക്ഷരങ്ങളില്‍ തന്നെ എഴുതിവെച്ചു,’No Sex for Fish’. ഈ സ്ത്രീകള്‍ പിന്നീട് ‘No Sex for Fish’ വിമണ്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് വേള്‍ഡ് കണക്റ്റ് എന്നൊരു എന്‍ജിഒയും ഫണ്ടിങ്ങുമായി ഇവരെ സഹായിക്കാനെത്തി.പത്തു വര്‍ഷത്തിനിപ്പുറം, പക്ഷെ ഈ ബോട്ടുകളില്‍ പലതിനും കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ ആയിരത്തോളം പേര്‍ കുടിയൊഴിക്കപ്പെട്ടു. എന്‍ഡുരു ബീച്ച്‌ പ്രളയനാന്തരം വാസയോഗ്യമല്ലാതായതോടെ ‘No Sex for Fish’ വിമനും അവരുടെ ഉപജീവനം നഷ്ടമായി. ഈ വര്‍ഷം ജൂലൈയില്‍ വേള്‍ഡ് കണക്റ്റ് വീണ്ടും സഹായഹസ്തവുമായെത്തി. ‘No Sex for Fish’ വനിതകളില്‍ പലര്‍ക്കും കല്‍ക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനല്‍കി. ചിലര്‍ക്ക് തക്കാളി കൃഷിചെയ്യാനുള്ള ഗ്രാന്റ് കിട്ടി. അങ്ങനെ വിധി തുടര്‍ച്ചയായി എതിരു നിന്നിട്ടും കീഴടങ്ങാന്‍ തയ്യാറാവാതെ പൊരുതുക തന്നെയാണ് എന്‍ഡുരുവിലെ ഈ ഉശിരുള്ള പെണ്ണുങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക