മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തെ തുടര്‍ന്നാണ് താരത്തെ ഹരിയാനയിലെ ഹാന്‍സി പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ഇടക്കാല ജാമ്യത്തില്‍ വിട്ടു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് താരത്തെ ജാമ്യത്തില്‍ വിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്. ‘ശനിയാഴ്ച താരത്തെ അറസ്റ്റ് ചെയ്തു, താരത്തെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്ന ഹരിയാന ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം താരത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു.’ ഹാന്‍സി എസ്പി നിതിക ഗോലോട്ട് വ്യക്തമാക്കി.

അതേസമയം, യുവരാജിന്റെ ഫോണ്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിന് ഇടയിലാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെ താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ഉപയോഗിച്ച്‌ അഭിസംബോധന ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമാശയായിട്ടാണ് താരം അത് പറഞ്ഞതെങ്കിലും ചാഹലിനെ കളിയാക്കാന്‍ യുവി തിരഞ്ഞെടുത്ത വാക്ക് ദളിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും പ്രകോപിതരാക്കി.ഇതിന് ശേഷം, യുവിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വാദം ഉയര്‍ന്നിരുന്നു. യുവരാജ് മാപ്പ് പറയണമെന്ന ഹിന്ദി ഹാഷ്ടാഗുകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അര്‍ബുദത്തെ തോല്‍പ്പിച്ചെത്തിയ താരമാണെങ്കിലും ഇത്തരം ജാതീയ ചിന്തകളെ ഇനിയും തോല്‍പ്പിക്കാന്‍ താരത്തിനായിട്ടില്ല എന്ന വിമര്‍ശനങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലായിരുന്ന സമയത്ത് ടിക് – ടോകില്‍ വിഡീയോകള്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഇന്ത്യന്‍ താരമായ ചാഹല്‍. വീട്ടിലെ അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചായിരുന്നു പലപ്പോഴും ചാഹല്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

രോഹിത് ശര്‍മയുമൊത്തുള്ള ലൈവ് ചാറ്റിനിടെ ഇക്കാര്യം ചര്‍ച്ചയായപ്പോള്‍ തമാശരൂപേണ താരത്തിന്റെ വായില്‍ നിന്നും അറിയാതെ വന്ന വാക്കാണ് പിന്നീട് വലിയ വിവദത്തിലേക്ക് നയിച്ചത്. ആരാധകരും ദളിത് സംഘടനകളും ഇത് വലിയ വിവാദമാക്കിയതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. ജാതീയ തരംതിരുവുകളില്‍ താന്‍ വിശ്വസിക്കുന്നില്ല എന്നാണ് യുവരാജ് പറഞ്ഞത്.ഇതിന് ശേഷമാണ് ഹരിയാന പോലീസില്‍ താരത്തിനെതിരെ പരാതി ലഭിച്ചതും സംഭവത്തില്‍ അറസ്റ്റ് നടന്നതും താരത്തെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജാമ്യത്തില്‍ വിട്ടയച്ചതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക