മുംബൈ: മോഷണ കേസില്‍ രണ്ട് സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദിയിലെ പ്രമുഖ ക്രൈം സീരിയലുകളില്‍ അഭിനയിച്ച നടിമാരാണിവര്‍. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്ബാണ് മുംബൈയിലെ റോയല്‍ പാം ഏരിയയില്‍ രണ്ടു പേരും താമസം മാറിയത്.
താമസ സ്ഥലത്തു നിന്നും 3,28,000 രൂപ മോഷണം പോയതിന് പിന്നാലെ ഇരുവരേയും വീട്ടില്‍ നിന്ന് കാണാതായിരുന്നു. പേയിങ് ഗസ്റ്റ് സൗകര്യമൊരുക്കിയ സ്ത്രീ ലോക്കറില്‍ സൂക്ഷിച്ച പണമാണ് കാണാതായത്.
സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് നടിമാരും അറസ്റ്റിലായത്.പൊലീസില്‍ നല്‍കിയ പരാതിയില്‍ നടിമാരെ സംശയിക്കുന്നതായി സ്ത്രീ പൊലീസിനോട് പറഞ്ഞിരുന്നു. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്തവ(25), മോസിന മുക്താര്‍ ഷെയ്ഖ്( 19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇരുവരും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതികളെ ജൂണ്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ക്രൈം സീരിയലുകളായ ക്രൈം പട്രോള്‍, സാവധാന്‍ ഇന്ത്യ തുടങ്ങിയവയില്‍ ഇരവരും വേഷമിട്ടിട്ടുണ്ട്. നിരവധി വെബ് സീരീസുകളിലും ഇവര്‍ അഭിനയിച്ചതായി ആരേയ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ നുതാന്‍ പവാര്‍ പറഞ്ഞു. സമസ്തമേഖലകളിലും കോവിഡ് വ്യാപനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര