പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ അരും കൊലയ്ക്ക് കാരണം പ്രണയം നിരസിച്ചതിലുള്ള പക. കൊല്ലപ്പെട്ട ദൃശ്യയെ ശല്യം ചെയ്തതിന് പ്രതി വീനീഷിനെ പോലീസ് മൂന്നു മാസം മുന്‍പ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പ്രതിയെ മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് താക്കീത് നല്‍കിയത്. ദൃശ്യക്കൊപ്പം പ്രതി പ്ലസ്ടുവിന് പഠിച്ചിരുന്നു. നിലവില്‍ ഒറ്റപ്പാലത്ത് എല്‍.എല്‍.ബിക്ക് പഠിക്കുകയാണ് ദൃശ്യ.
ദൃശ്യയെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റ സഹോദരി ദേവശ്രീ ഗുരുതരാവസ്ഥയിലാണെന്നും എസ്.പി സുജിത് ദാസ് അറിയിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല.
പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത്. ആക്രമണം ആസുത്രിതമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ ജവഹറിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൊലപാതകം നടത്തിയ ശേഷം സമീപത്തുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിയ പ്രതി ജവഹറിന്റെ ഓട്ടോയില്‍ കയറി. തനിക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയെന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജവഹര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ തടഞ്ഞു. ഓട്ടോറിക്ഷ നിര്‍ത്തിയാല്‍ പ്രതി അസ്വസ്ഥനായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ പലരും വിളിച്ച് ദൃശ്യ കൊല്ലപ്പെട്ട വിവരം അറിയിച്ചു. പ്രതി രക്ഷപ്പെട്ട കാര്യവും അറിയിച്ചു.
ഇതോടെ തന്ത്രപരമായി ഓട്ടോറിക്ഷ പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ജവഹര്‍ അവിടെ നാട്ടുകാരനായ സുബിയെ കണ്ടതോടെ അയാള്‍ക്ക് സമീപം കൊണ്ടുവന്ന് നിര്‍ത്തി. പ്രതിയെ പിടികൂടാന്‍ ആവശ്യപ്പെട്ടു. സുബി ഉടനെ വിനീഷിന്റെ കോളറില്‍ പിടികൂടി. ഈ. സമയം ഇയാള്‍ കുതറി രക്ഷപ്പെടാനും ശ്രമിച്ചു. പോലീസുകാരെ വിളിച്ചു പ്രതിയെ കൈമാറുകയായിരുന്നുവെന്നും ജവഹര്‍ പറഞ്ഞു.