താനൂര്‍: താനാളൂരിൽ ആറുമാസം മുമ്പ് മരിച്ച വൃദ്ധയുടെ മരണത്തി ദുരുഹത ഉണ്ടന്ന ആരോപണത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.
പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയുടെ (85) മൃതദേഹമാണ് മരണത്തില്‍ ദുരുഹതയാരോപിച്ച് സഹോദരന്റെ മകന് പുളിക്കിയത്ത് സമീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുറത്തെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഇവര്‍ മരിച്ചത്. താനാളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. മരിക്കുന്നതിന്റെ തലേന്ന് ഇവരുടെ പേരിലുള്ള 46 സെന്റ് ഭൂമി ബന്ധുവിന് എഴുതിനല്‍കിയിരുന്നു.
ഇതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താനൂര്‍ ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയിലാണ് തിരൂര്‍ ആര്.ഡി.ഒ പോസ്റ്റ്മോര്‍ട്ടത്തിന് ഉത്തരവിട്ടത്.
ബുധനാഴ്ച രാവിലെ 10.30ഓടെ തിരൂര്‍ തഹസില്‍ദാര്‍ ലാല്‍ ചന്ത്, ഫോറന്‍സിക് സര്ജന് ഡോ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ഡിവൈ.എസ്.പി എം.ഐ ഷാജി, മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാം, താനൂര്‍ സി.ഐ ജീവന് ജോര്‍ജ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു കുഞ്ഞിപ്പാത്തുമ്മ.