ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്‍ എം.പി. എം.പിമാരുമായും എം.എല്‍.എമാരുമായും മുന്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.സ്വാഭാവികമായും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ഞാന്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ല. എല്ലാവര്‍ക്കും അതിന്റെതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. പിന്നെ ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ പ്രായം എന്ന് പറയുന്നത് അവരൊക്കെ സീനിയേഴ്‌സ് ആണ്. നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
അതേ സമയം കെ സുധാകരന് പ്രതിരോധം തീർത്ത് പിടി തോമസും, തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒഴിവാക്കി ഡി സി സി പുനഃസംഘടന സാധ്യമാകുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്നാണ് പിടി തോമസ് വിഷയത്തിൽ പ്രതികരിച്ചത്. 14 ഡിസിസി പ്രസിഡൻറുമാരും ഒന്നിനൊന്ന് മികച്ചവരാണ്. എല്ലാവരോടും ചർച്ച നടത്തിയാണ് നിയമനം നടത്തിയതെന്നും പി ടി തോമസ് പ്രതികരിച്ചു.
കേരളത്തിലെ കോൺഗ്രസിനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നുള്ള ആഗ്രഹത്തിലാണ് ഹൈക്കമാൻഡ് ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചിരിക്കുന്നത് എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. കേരളത്തിൽ പാർട്ടിയുടെ നന്മ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനത്തെ എതിർക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പട്ടികയെ ചോദ്യം ചെയ്യുവാൻ ഉള്ള അധികാരം ആർക്കും ഇല്ല എന്നും തിരുവഞ്ചൂർ തുറന്നടിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടികൾ നിർഭാഗ്യകരമാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
കെ സുധാകരനും വി ഡി സതീശനും പ്രതിരോധം തീർത്ത് കെ മുരളീധരൻ, പി ടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസിലെ മാറുന്ന സമവാക്യങ്ങളുടെ വ്യക്തമായ പ്രതിഫലനമാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമായി മാറുന്നു എന്നതിൻറെ കൃത്യമായ സൂചനകളാണ് ഇതിൽനിന്ന് ലഭിക്കുന്നത്. ഇവർ നേതൃത്വം നൽകുന്ന ഗ്രൂപ്പുകളുടെ വിലപേശലിന് ഇന്ന് കൊടുക്കാൻ കഴിയില്ല എന്ന് വ്യക്തമായ സന്ദേശം തന്നെയാണ് കെപിസിസി നേതൃത്വവും നൽകുന്നത്.