തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എപിഎല്‍ വിഭാഗത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം 750 മുതല്‍ 2000 രൂപ വരെയും, സ്വകാര്യ ആശുപത്രികളില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും ആരോഗ്യ വകുപ്പ് അനുമതി നല്‍കി. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ ബിപിഎല്‍ കാര്‍ഡുകാര്‍ക്കും, കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുകയാണ്. അതേസമയം, സൗജന്യമെന്ന് അവകാശപ്പെട്ട കൊവിഡാന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ 2000 രൂപ ഈടാക്കി ജനങ്ങളെ പറ്റിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയ്ക്ക് 750 രൂപയും, എച്ച്‌ഡിയുവില്‍ 1250 രൂപയും, ഐസിയുവില്‍ 1500 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയുമാണ് ഇനിമുതല്‍ എപിഎല്‍ കാര്‍ഡുടമകളില്‍ നിന്ന് ഈടാക്കാവുന്ന നിരക്ക്. സ്വകാര്യ ആശുപത്രികളിലെ കൊവിഡാനന്തര ചികിത്സയ്ക്ക് 2645 രൂപ മുതല്‍ 2910 രൂപ വരെ വാര്‍ഡില്‍ ഈടാക്കാം. ഐസിയുവില്‍ 7800 മുതല്‍ 8580 രൂപ വരെയും വെന്റിലേറ്ററിന് 13,800 മുതല്‍ 15,180 രൂപ വരെയുമാണ് ഏകീകരിച്ച നിരക്ക്.
ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചായിരിക്കും നിരക്ക് തീരുമാനിക്കാനാവുക. മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക്ഫംഗസ് ചികിത്സയ്ക്കും ഇതേ നിരക്ക് ബാധകമാകും. ഇതിനുപുറമെ ശസ്ത്രക്രിയയ്ക്ക് 4800 മുതല്‍ 27,500 രൂപ വരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈടാക്കാം.