ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥസാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയതായി പരസ്യ ആരോപണം ഉന്നയിച്ച കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരന്‍ പറഞ്ഞു.
ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവാണ് പി എസ് പ്രശാന്ത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ചത്. പി എസ് പ്രശാന്തിന് സമാനമായി പലനേതാക്കളും നേതൃത്വത്തെ വെല്ലുവിളിച്ച് തുറന്നുപറച്ചില്‍ നടത്തുമെന്നാണ് സൂചന. ഇത് മുന്‍കൂട്ടി കണ്ടാണ് ഉടനടി പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. കൂടുതല്‍ നേതാക്കള്‍ പരസ്യ പ്രസ്താവനയുമായി വരുന്നത് തടയുകയാണ് ഇതിലൂടെ കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്.
നെടുമങ്ങാട് മണ്ഡലത്തിലെ തന്റെ മുന്‍ഗാമി പാലോട് രവിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് പരസ്യമായി പറഞ്ഞിരുന്നു. പാലോട് രവി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തേല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. മുന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമിച്ചെന്നാണ് ആരോപണം. ഡിസിസി പുനസംഘടനയില്‍ പാലോട് രവിയുടെ പേര് സജീവമായി പരിഗണിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ ഡിസിസി പ്രസിഡന്റ് സാദ്ധ്യതാ പട്ടികയില്‍ പാലോട് രവിയുടെ പേര് സജീവമായതോടെയാണ് എതിര്‍പക്ഷവും നീക്കമാരംഭിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ഛന്‍ മനോഭാവമെന്ന് പി എസ് പ്രശാന്ത്
കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ഛന്‍ മനോഭാവമാണെന്നാണ് ആരോപണം. തലമുറമാറ്റം തടയാന്‍ ചില നേതാക്കള്‍ ബോധപൂര്‍വ്വ നീക്കം നടത്തുന്നു. പുതുമുഖങ്ങളെ മല്‍സരിപ്പിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നു. തോല്‍വിയുടെ കാരണം നേതൃത്വം മനസിലാക്കണമെന്ന് ഇവര്‍ ചാണ്ടികാട്ടുന്നു. ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം യുഡിഎഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് എഗ്രൂപ്പ് കാരനായ പിഎസ് പ്രശാന്ത് പറഞ്ഞു. ആരോപണ വിധേയരാവര്‍ക്ക് വിണ്ടും പദവികള്‍ നല്‍കാനാണ് നീക്കമെന്നാണ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.ആരോപണ വിധേയരായവരെ ഉള്‍കൊള്ളിച്ചുകൊണ്ടാണ് പുനസംഘടന പട്ടികയെങ്കില്‍ വലിയ പ്രതിഷേധത്തിന് ഇത് ഇടവയ്ക്കും.