പിഎച്ച്‌ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പിഎച്ച്‌ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സർവകലാശാലകള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ പി എച്ച്‌ ഡി ക്ക് പ്രവേശനം നല്‍കിയിരുന്നത്. ബുധനാഴ്ചയാണ് പുതിയ നയം യുജിസി പ്രഖ്യാപിച്ചത്.

“2024-2025 അക്കാദമിക വർഷം മുതല്‍, എല്ലാ സർവകലാശാലകള്‍ക്കും പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നെറ്റ് സ്കോറുകള്‍ മാനദണ്ഡമാക്കാം, ഇതിലൂടെ സർവകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ (എച്ച്‌ഇഐ) നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകളുടെ ആവശ്യകത മറികടക്കാനാകും” യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ജൂണില്‍ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതിയുടെ ശുപാർശകളെ തുടർന്ന്, മാർച്ച്‌ 13ന് ചേർന്ന 578-ാമത് യോഗത്തിലാണ് യു ജി സി തീരുമാനമെടുത്തത്. ജൂണ്‍, ഡിസംബർ എന്നിങ്ങനെ വർഷത്തില്‍ രണ്ടുമാസത്തിലാണ് നെറ്റ്, ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പുകള്‍ (ജെആർഎഫ്) പരീക്ഷകള്‍ നടക്കുന്നത്.ഓരോ ഉദ്യോഗാർത്ഥിക്കും നെറ്റ് പരീക്ഷയില്‍ ലഭിച്ച മാർക്കിനൊപ്പം ശതമാനവും പ്രഖ്യാപിക്കും. ഇത് പ്രവേശന പ്രക്രിയ കൂടുതല്‍ സുഗമമാക്കും.

പുതിയ നിയമങ്ങള്‍ പ്രകാരം, യുജിസി നെറ്റ് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ മാർക്കിന്റെ അടിസ്ഥാനത്തില്‍:

1.ജെആർഎഫ്, അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളോട് കൂടിയ പിഎച്ച്‌ഡി പ്രവേശനം

2.ജെആർഎഫ് കൂടാതെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് പിഎച്ച്‌ഡി പ്രവേശനം

3.പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം മാത്രംഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കും.

യുജിസി നെറ്റ് സ്കോറുകള്‍ക്ക് 70 ശതമാനം വെയ്റ്റേജും അഭിമുഖ പരീക്ഷയ്ക്ക് 30 ശതമാനവും എന്നിങ്ങനെയാണ് പിഎച്ച്‌ഡി പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കുക. കാറ്റഗറി 2, 3 വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികള്‍ക്ക് നെറ്റ് പരീക്ഷയില്‍ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച്‌ ഒരു വർഷത്തിനുള്ളില്‍ പിഎച്ച്‌ഡിക്ക് പ്രവേശിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക