തിരുവനന്തപുരം: ഓണ്‌ലൈന്‍ തട്ടിപ്പ് വര്‍ഷങ്ങളായി സജീവമാണെങ്കിലും കുറച്ചുകൂടി ബലപ്പെട്ടത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്.ജനങ്ങളുടെ പലവിധ പ്രതിസന്ധികളെയും മാനസികാവസ്ഥകളെയും ചൂഷണം ചെയ്യുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍.പതിവില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഇടപാടുകളിലുമൊക്കെ കുറച്ചുകൂടി ഇരകളെ വിശ്വസിപ്പിക്കാനുതകുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇത്തരം സംഘങ്ങള്‍ നടത്തുന്നത്.ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് ഒരു വശത്ത് ബോധവല്‍ക്കരണം ശക്തമാകുമ്ബോള്‍ മറുവശത്ത് അതിനെ പൊളിക്കാനുള്ള പുതുവഴികളാണ് സംഘങ്ങള്‍ കണ്ടെത്തുന്നതും.
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതന്‍ വിരിച്ച സൗഹൃദവലയില്‍ കുരുങ്ങി 3 സ്ത്രീകള്‍ക്കു നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ. യൂറോപ്പില്‍ നിന്നു വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തൃശൂര്‍ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഇതിലൊരാള്‍ ഭൂമി വിറ്റും സ്വര്‍ണം പണയംവച്ചും നല്‍കിയത് 30 ലക്ഷം രൂപ. ചതി മനസിലായപ്പോള്‍ ഇവര്‍ സിറ്റി സൈബര്‍ സെല്ലിനു പരാതി നല്‍കിയിട്ടുണ്ട്.
ഫേസ്‌ബുക്കില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്കു ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്.ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കും.ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സാപ് നമ്ബര്‍ വാങ്ങി സൗഹൃദം കൂടുതല്‍ വ്യക്തിപരമാക്കും.യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്‌വെയര്‍ കമ്ബനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവര്‍ സ്വയം പരിചയപ്പെടുത്തുക. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കും.
തുടര്‍ന്നാണ് വിശ്വാസം വര്‍ധിപ്പിക്കാന്‍ കസ്റ്റംസിന്റെ ഒക്കെ വിളിയെത്തുന്നത്.രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലൊരു ഫോണ്‍വിളി ഇരകളെ തേടിയെത്തും.’നിങ്ങളുടെ പേരിലൊരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണ’മെന്നും ‘കസ്റ്റംസ് ഉദ്യോഗസ്ഥ’ ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്ബോഴാണ് യഥാര്‍ഥ തട്ടിപ്പ് മറനീക്കുക. പാഴ്‌സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലയുള്ള വാച്ച്, ഐഫോണ്‍, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും.
ഇവയ്ക്കു കസ്റ്റംസ് നികുതി ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോര്‍ത്ത് ഇരകള്‍ എങ്ങനെയും ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും. ഇത്തരത്തിലാണ് തൃശ്ശുര്‍ സ്വദേശിനികള്‍ക്കും പണം നഷ്ടപ്പെട്ടത്.ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പുതുവഴി തേടുമ്ബോള്‍ നമ്മള്‍ കൂടുതല്‍ ജാഗരൂകരാകുക എന്നത് മാത്രമാണ് വിഷയത്തില്‍ ശ്രദ്ധിക്കാനുള്ളത്.