അപ്രതീക്ഷിത ചുഴലിക്കാറ്റിന് സാക്ഷ്യം വഹിച്ച് പൂജപ്പുര. വെള്ളിയാഴ്ചയോടെയാണ് പൂജപ്പുര മൈതാനത്തിന്റെ മധ്യത്തില്‍ പൊടി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചൂട് കനക്കുന്നതിന്റെ ഭാഗമായുണ്ടാകുന്നതാണ് ഈ പ്രതിഭാസം.
മൈതാനത്ത് ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് രണ്ട തവണ ചുഴലിക്കാറ്റുണ്ടായത്. ആദ്യം ഒരു മിനിറ്റും, തൊട്ടുപിന്നാലെ ഒന്നര മിനിറ്റ് ദൈർഖ്യത്തിലുമാണ് കാറ്റുണ്ടായത്. ചൂട് കൂടുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന ഡസ്റ്റ് ഡെവിള്‍ എന്ന പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.
കൂടുതല്‍ പൊടിയുള്ള മൈതാനം പോലുള്ള സ്ഥലങ്ങളിലാണ് ഇത് വ്യക്തമായി കാണാൻ കഴിയുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തും കേരളത്തിന്റെ പലയിടങ്ങളിലായി ഈ പ്രതിഭാസമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വ്യാപകമായി ഇത്തരം പ്രതിഭാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.