വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സ്ത്രീയെന്ന വ്യാജേന 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം പാറശ്ശാല തച്ചൻവിള, പ്രായരക്കല്‍വിള സതീഷ് ജപകുമാറി (41)നെയാണ് ആറന്മുള പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിന് ഇരയായ കോഴഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ‘വന്ദന കൃഷ്ണ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ യുവാവ് 2019-ല്‍ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചു.പിന്നാലെ വന്ദനയുടെ അച്ഛനായ വാസുദേവൻ നായര്‍ എന്ന പേരില്‍ പരാതിക്കാരനുമായി വാട്സാപ്പിലൂടെയും ബന്ധം സ്ഥാപിച്ചു.
പരാതിക്കാരൻറെ വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് 2023 വരെ പലതവണയായി 23 ലക്ഷത്തോളം രൂപ യുവാവ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തു. പത്തനംതിട്ടയിലുള്ള പരാതിക്കാരന്റെ സ്വകാര്യ കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡിസെൻറര്‍ ആയി ഉയര്‍ത്താമെന്ന് വാഗ്ദാനം ചെയ്തും പ്രതി പണം വാങ്ങിയിരുന്നു. ഇങ്ങനെ കിട്ടുന്ന പണം മദ്യവും ആഡംബരവസ്തുക്കളും വാങ്ങാനാണ് പ്രതി സതീഷ് ജപകുമാര്‍ ഉപയോഗിച്ചിരുന്നത്.
എറണാകുളം തൈക്കുടത്തുള്ള ഒരു വീട്ടില്‍, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്ന വ്യാജേന താമസിക്കവേയാണ് പ്രതിയെ പോലീസ് പിടികൂടിയത്.പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ സി.കെ. മനോജിൻറെ നേതൃത്വത്തില്‍, എസ്.ഐ.മാരായ അലോഷ്യസ്, നുജും, വിനോദ് കുമാര്‍, എസ്.സി.പി.ഒ. സലി, നാസര്‍ ഇസ്മായില്‍, താജുദ്ദീൻ, സുനജൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.