പൊലീസ് കാലൊടിച്ചെന്നാരോപണവുമായി ചികിത്സയില്‍ കഴിയുന്ന ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മേജര്‍ മനു അശോകിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇ എം ഇ വിഭാഗത്തിലാണ് അജിത്ത് ജോലി ചെയ്യുന്നത്.
പുല്‍പ്പള്ളി സീതാദേവി – ലവകുശ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അജിത്തും പൊലീസും തമ്മില്‍ തര്‍ക്കമായി. ഇതിനുപിന്നാലെ പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നെന്നാണ് അജിത്തിന്റെ ആരോപണം.
അജിത്തിന്റെ ബന്ധുക്കള്‍ ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ സൈന്യം ഇടപെട്ടത്. അജിത്തിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് സൈനികാശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കള്‍ ഡിസ്ചാര്‍ജ് ഷീറ്റ് ഒപ്പിട്ടുവാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രിയില്‍ നിന്ന് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഇത് പൊലീസ് ഇടപെടലിനെത്തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അതേസമയം, ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു. അജിത്തിനെ പൊലീസ് മര്‍ദിച്ചിട്ടില്ല. ഗ്രീൻവാലിയില്‍വച്ച് നാട്ടുകാരിടപെട്ട് കീഴ്‌പ്പെടുത്തുന്നതിനിടെ ആരുടെയെങ്കിലും ചവിട്ടേറ്റതാകാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.കൂടാതെ അജിത്ത് ഹെല്‍മറ്റുകൊണ്ട് പൊലീസുകാരെ ആക്രമിച്ചെന്നും ആധികൃതര്‍ ആരോപിക്കുന്നു.