കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനാണ് വീണ്ടും വോട്ടെണ്ണുക. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വെച്ചാകും വോട്ടെണ്ണല്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. കേരള വര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാനായി എസ്‌എഫ്‌ഐയിലെ കെ എസ് അനിരുദ്ധ് വിജയിച്ചതായി പ്രഖ്യാപിച്ചത് കേരള ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.
മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും വോട്ടെണ്ണാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയായ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ രംഗത്തെത്തി.
ശ്രീക്കുട്ടൻ 896 വോട്ടും എസ്‌എഫ്‌ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജില്‍ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവിൽ റീക്കൗണ്ടിംഗ് പൂർത്തിയാക്കി വീണ്ടും ഫലം പ്രഖ്യാപിച്ചപ്പോൾ എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചു എന്നാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെ കെഎസ്‌യു നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. എന്നാൽ കോളേജ് അധികൃതരുടെ ഒത്തശയോടെ ബാലറ്റുകളിൽ ക്രമക്കേട് നടത്തിയിട്ടുണ്ടാവാം എന്ന ആശങ്ക ഇപ്പോഴും കെഎസ്‌യു കേന്ദ്രങ്ങളിൽ നിലനിൽക്കുന്നുണ്ട്.