താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലില്‍നിന്ന് ഷവായ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വിവിധ ആശുപത്രികളിലായി 20ഓളം പേര്‍ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടല്‍ അടച്ചുപൂട്ടി. ഞായറാഴ്ച രാത്രിയാണ് ഇവര്‍ ഷവായ് കഴിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദി, വയറിളക്കം, നടുവേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയില്‍ എത്തിയത്.
വിവിധ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സ തേടിയിട്ടുണ്ട്. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാല്‍ (29), നാസിക് (27), അഫ്സല്‍ (28), മൻസൂര്‍ (27) തുടങ്ങിയവര്‍ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മല്‍ (28), കണ്ണനാകുഴി സ്വദേശി അജ്മല്‍ (27) തുടങ്ങിയവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കഴിഞ്ഞ ദിവസം കാക്കനാട് ചില്‍ഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടല്‍ ആര്യാസില്‍ നിന്ന് നെയ്റോസ്റ്റും ചട്ണിയും കഴിച്ച എറണാകുളം ആര്‍.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ആര്‍.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവുമുണ്ടായത്. ഇവര്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സ തേടി.
തുടര്‍ന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. വൃത്തിഹീനമായ ഹോട്ടലും പരിസരവും ശുചീകരിക്കാൻ മൂന്നുദിവസം സമയം അനുവദിച്ചു. ചട്ണിയില്‍ നിന്നുള്ള അണുബാധയാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നതായി നഗരസഭ ആരോഗ്യവിഭാഗം പറഞ്ഞു.