ഉപഭോക്തൃ വായ്പകളിലെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് തടയിടാന്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അപകടസാധ്യത കുറഞ്ഞ മറ്റ് വായ്പാ ആസ്തികളേക്കാള്‍ വേഗത്തില്‍ ഉപഭോക്തൃ വായ്പകള്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രബാങ്ക് വിശദീകരിക്കുന്നു.

പുതിയ മാനദണ്ഡ പ്രകാരം ഈടില്ലാത്ത റീട്ടെയില്‍ വായ്പകള്‍ക്ക് നീക്കിവെക്കേണ്ട മൂലധന ആവശ്യകത അഥവാ റിസ്‍ക് വെയ്റ്റ് 25 ശതമാനം പോയിന്‍റ് വര്‍ധിപ്പിച്ച്‌ 125 ശതമാനമാക്കി. ഇത്തരം വായ്പകളിലെ നിരീക്ഷണത്തിനായി ഡയറക്റ്റര്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ നിരീക്ഷണ സംവിധാനം ഉണ്ടാകണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്കുകള്‍ക്കു പുറമേ നോണ്‍-ബാങ്കിംഗ് ഫിനാൻസ് കമ്ബനികള്‍ (എൻബിഎഫ്‌സി), ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ എന്നിവയെല്ലാം വിതരണം ചെയ്യുന്ന ഉപഭോക്തൃ വായ്പകള്‍ക്കും പുതുക്കിയ മാനദണ്ഡം ബാധകമാണ്. അതായത് എല്ലാ വിഭാഗങ്ങളിലെയും വായ്പാദാതാക്കളെ സംബന്ധിച്ചിടത്തോളം റീട്ടെയില്‍ വായ്പാ വിതരണം ചെലവേറിയതാകുകയാണ്. ഇത് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനും വായ്പാ വിതരണത്തിനു മുന്നോടിയായുള്ള പരിശോധനകള്‍ കര്‍ക്കശമാക്കുന്നതിനും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പ്രേരിപ്പിക്കും.

എന്‍ബിഎഫ്‍സികള്‍ക്കുള്ള വായ്പയ്ക്കും ചെലവേറും: മുഖ്യ നിക്ഷേപ കമ്ബനികള്‍ ഒഴികെയുള്ള, എന്‍ബിഎഫ്‍സി-കള്‍ക്കുള്ള വായ്പകള്‍ക്കായും ബാങ്കുകള്‍ 25 ശതമാനം ഉയര്‍ന്ന റിസ്‌ക് വെയ്റ്റ് നീക്കിവെക്കേണ്ടിവരും. എങ്കിലും, ക്രെഡിറ്റ് റേറ്റിംഗിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ 100 ശതമാനത്തില്‍ താഴെ റിസ്‍ക് വെയ്റ്റ് നല്‍കിയിട്ടുള്ള എന്‍ബിഎഫ്‍സികള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. ഭവന വായ്പാ കമ്ബനികള്‍ക്കുള്ള വായ്പകളും മുൻഗണനാ മേഖലയായി തരംതിരിക്കുന്നതിന് അര്‍ഹതയുള്ള മറ്റ് വായ്പകളും ഉയര്‍ന്ന റിസ്‌‍ക് വെയ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.

കൂടാതെ, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ നല്‍കുന്ന വായ്പകളുടെ റിസ്‍ക് വെയ്റ്റും 25 ശതമാനം വര്‍ധിപ്പിച്ചു. ഇതുവരെ, വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 125 ശതമാനവും എൻബിഎഫ്‌സികള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 100 ശതമാനവുമാണ് റിസ്ക് വെയ്റ്റ്.

ഭവന, വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവ്: പുതിയതും നിലവിലുള്ളതുമായ ഉപഭോക്തൃ വായ്പകള്‍ക്ക് ഉയര്‍ത്തിയ റിസ്ക് വെയ്റ്റ് ബാധകമാകും. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളെയും സ്വര്‍ണ്ണം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഈട് നല്‍കി നേടിയിട്ടുള്ള വായ്പകളെയും 125 ശതമാനം എന്ന ഉയര്‍ന്ന റിസ്ക് വെയ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മാനദണ്ഡം അനുസരിച്ച്‌, വ്യക്തിഗത വായ്പകള്‍ക്കായി ഓരോ 100 രൂപയ്ക്കും ബാങ്കുകള്‍ 8 രൂപയായിരുന്നു നീക്കിവെക്കേണ്ടിയിരുന്നത്. പുതുക്കിയ മാനദണ്ഡ പ്രകാരം ഇപ്പോള്‍ നീക്കിവെക്കേണ്ടി വരുന്നത് 10 രൂപയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക