നവംബർ 13ന് ഹരിയാനയിലെ 10 റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ലഷ്കർ കമാൻഡർ കരീം അൻസാരി. ജഗദാരിയിലെ വൈദ്യുതി നിലയം, റെയിൽവെ വർക്ക്ഷോപ്പ്, കോച്ച് ഫാക്ടറി, ക്ഷേത്രങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയവയിലും ആക്രമണം നടത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
ജമ്മു കശ്മീരിൽ ഭീകരരെ വധിച്ചതിന്റെ പ്രതികാരമായാണ് ആക്രമണമെന്നും കരീം അൻസാരിയുടെ കത്തിൽ പറയുന്നു. ഹരിയാനയിലെ അംബാല കാന്റ്, പാനിപത്, കർനാൽ, സോനിപത്, ചണ്ഡീഗഡ്, ബിവാനി, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്.
ഈ മാസം 26ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിനാണ് (ആർപിഎഫ്) ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് റെയിൽവെ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയെന്ന് നോർതേൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മിഷണർ അറിയിച്ചു.
പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹായത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയെന്ന് നോർതേൺ റെയിൽവേ ചീഫ് വക്താവ് ദീപക് കുമാർ അറിയിച്ചു.