തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ആറ് മാസത്തിലൊരിക്കല്‍ അതത് ജില്ലകളിലെ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കി വനിതാ ശിശുവികസന വകുപ്പ് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ ഉത്തരവിറക്കി.
വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും ആത്മഹത്യകളും തടയുകയാണ് ലക്ഷ്യം. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ സ്ത്രീധന ദുരവസ്ഥ പരിഹരിക്കാന്‍ സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ പോലും ഇതില്‍ നിന്ന് മുക്തരല്ലെന്ന യാഥാര്‍ത്ഥ്യം ലജ്ജിപ്പിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
എല്ലാ പുരുഷ ജീവനക്കാരും റിപ്പോര്‍ട്ട് നല്‍കണം. ഇതിനായി പ്രത്യേക ഫോമും ഇറക്കി. സ്ത്രീധനം വാങ്ങാതെയാണ് വിവാഹം ചെയ്‌തതെന്ന് വ്യക്തമാക്കുന്ന, സ്ത്രീധന നിരോധന നിയമത്തിലെ ക്ളാസ് നാല്, സബ് ക്ളാസ് ഏഴ് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. ജീവനക്കാരന്റെ പേര്, തസ്തിക, ഒപ്പ്, ഓഫീസ് സീല്‍ എന്നിവ വേണം. പിതാവിന്റെയോ മാതാവിന്റെയോ ഒപ്പും ഭാര്യയുടെ ഒപ്പും ഭാര്യയുടെ അച്ഛന്റെയോ, അമ്മയുടെയോ ഒപ്പും ഉണ്ടായിരിക്കണം.
സര്‍ക്കാര്‍ ജീവനക്കാരാണ് വലിയ തുക സ്ത്രീധനം വാങ്ങുന്നതെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരാണ് സ്ത്രീധനമെന്ന ദുഷിച്ച ആചാരത്തെ കൂടുതല്‍ വളര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ട്.