ഓണ്‍ലൈൻ വാതുവയ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രണ്‍ബീര്‍ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. മഹാദേവ് ഓണ്‍ലൈൻ വാതുവയ്പ് കേസിലാണ് സമൻസ്. ഒക്‌ടോബര്‍ 10ന് അന്വേഷണ ഏജൻസിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. വാതുവയ്പ് പ്ലാറ്റ്‌ഫോമിന്റെ സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസറാണ് രണ്‍ബീര്‍ കപൂര്‍. ആപ്പിന്റെ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടന് പ്രതിഫലം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്ലാറ്റ്‌ഫോമിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില സെലിബ്രിറ്റികളെ തുടര്‍ന്നും ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് ഏജൻസി വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാദേവ് ഓണ്‍ലൈൻ ബുക്ക് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി സെലിബ്രറ്റികള്‍ ഇ ഡിയുടെ നിരീക്ഷണത്തിലാണ്. ചൂതാട്ട ആപ്പ് സ്ഥാപകൻ സൗരഭ് ചന്ദ്രാകറിന്റെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണി, ടൈഗര്‍ ഷ്‌റോഫ്, ഗായിക നേഹ കക്കര്‍ തുടങ്ങിയ പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദുബായില്‍നിന്ന് ഓണ്‍ലൈൻ ചൂതാട്ട ആപ്പ് നടത്തുന്ന സൗരഭ് ചന്ദ്രാകറിനും ബിസിനസ് പങ്കാളി രവി ഉപ്പലിനുമെതിരെ ഇന്ത്യയില്‍ 5,000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് നിലനില്‍ക്കുന്നത്. ഓഫ്‌ഷോര്‍ അക്കൗണ്ടുകളിലേക്ക് വാതുവയ്പ് നടത്തി പണം തട്ടിയെടുക്കാൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വലിയ തോതിലുള്ള ഹവാല ഓപ്പറേഷനുകള്‍ നടക്കുന്നുണ്ടെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി കൊല്‍ക്കത്ത, ഭോപ്പാല്‍, മുംബൈ തുടങ്ങി നിരവധി നഗരങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായിലായിരുന്നു സൗരഭിന്റെ ആഡംബര വിവാഹം. 200 കോടി രൂപയാണ് വിവാഹത്തിന്റെ ആകെ ചിലവ്. നിരവധി സെലിബ്രറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ആഡംബര വിവാഹത്തിലെ 200 കോടിയുടെ ഭൂരിഭാഗവും സൗരഭ് ചന്ദ്രാകര്‍ ചെലവഴിച്ചത് വിവാഹത്തില്‍ പങ്കെടുക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്ത ബോളിവുഡ് താരങ്ങള്‍ക്ക് വേണ്ടിയാണ്.
സംശയാസ്പദമായ ഇടപാടുകളിലൂടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ക്ക് വൻ തുക ഫീസായി നല്‍കിയതായി അന്വേഷണത്തില്‍ പറയുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 18 ന് ഷെഡ്യൂള്‍ ചെയ്ത ദുബായിലെ സെവൻ സ്റ്റാര്‍ ആഡംബര ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമിന്റെ പ്രമോട്ടര്‍മാര്‍ താരങ്ങള്‍ക്ക് 40 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.