വടകര സ്വദേശിനിയായ വനിതാ സുഹൃത്തിനെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദ് (44) ആണ് അറസ്റ്റിലായത്. മാഹി പൊലീസാണ് ഇയാളെ പിടികൂടിയത്. മാഹിയില്‍ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്‌കയുമായ പെണ്‍ സുഹൃത്തിനെ വിളിച്ചുവരുത്തി മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് മാല കവര്‍ന്നത്.
മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ഈ മാല പയ്യന്നൂരിലെ ഒരു ജൂവലറിയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി. ജൂലൈ 28നാണ് സംഭവം. മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജൂവലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വില്‍ക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി എസ്‌പി. രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദ്ദേശപ്രകാരം മാഹി സിഐ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
വടകരയില്‍ വച്ചാണ് പ്രതി അറസ്റ്റിലായത്. മാഹി എസ്‌ഐ പി. പ്രദീപിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ കിഷോര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുജേഷ്, പ്രശാന്ത്, ശ്രീജേഷ്, കോണ്‍സ്റ്റബിള്‍മാരായ പ്രകാശൻ, ശ്രീജേഷ്, ഹോംഗാര്‍ഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.