കാസര്‍ഗോഡ്: മണിപ്പൂര്‍ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം. കാഞ്ഞങ്ങാട് സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം ഉയര്‍ന്നത്.അന്യമത വിദ്വേഷ മുദ്രാവാക്യം പ്രവര്‍ത്തകൻ വിളിച്ചു കൊടുക്കുമ്ബോള്‍ മറ്റുള്ളവര്‍ അത് ആവേശത്തോടെ ഏറ്റു വിളിക്കുകയും ചെയ്തിരുന്നു.
കാഞ്ഞങ്ങാട് നഗരത്തിലാണ് പ്രകടനം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഐ ബി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജൻസികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ബിജെപി പ്രവര്‍ത്തകന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനും അന്യായമായി സംഘംചേരലിനുമാണ് പൊലീസ് കേസെടുത്തത്.
അതേസമയം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുള്‍ സലാമിനെയാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്. ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
പി കെ ഫിറോസിന്റെ പ്രസ്താവന ഇങ്ങനെ:
‘മുസ്ലിം യൂത്തീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ (25.07.2023) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നത്. ആയതിനാല്‍ മുദ്രാവാക്യം വിളിച്ച് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുള്‍ സലാമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.’ പ്രസ്താവനയില്‍ വ്യക്തമാക്കി.