തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലില്‍ യുവാവ് തൂങ്ങി മരിച്ചു. നാലാഞ്ചിറ സ്വദേശി ബിനുവാണ് തൂങ്ങി മരിച്ചത്. തമ്ബാനൂര്‍ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഷോപ്പിംഗ് കോംപ്ലക്സിനുള്ളില്‍ ബേക്കറി തുടങ്ങാൻ ബിനു കട വാടകയ്ക്ക് എടുത്തിരുന്നുവെന്നും കട തുറക്കാൻ കെ.ടി.ഡി.എഫ്.സി അനുവദിച്ചില്ലെന്നും വ്യാപാരി വ്യവസായി സമിതി ആരോപിച്ചു.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ബിനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്‌ആര്‍ടിസി ടെര്‍മിനലിലെ താഴത്തെ നിലയിലുള്ള കടമുറിയിലാണ് മരിച്ചത്. ഈ കടമുറിയോട് ചേര്‍ന്ന് ഒരു ബേക്കറി കട തുടങ്ങാൻ ബിനു തീരുമാനിച്ചിരുന്നു. ഇതിനായി കെ.ടി.ഡി.എഫ്.സിയിൽ നിന്ന് മുറി വാടകക്കെടുത്തു. എന്നാല്‍, സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുറിയുടെ വാടക നല്‍കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ കട തുറക്കാനും അനുവാദം ലഭിച്ചിരുന്നില്ല.
കട തുറക്കാനാകാത്തതിലെ മനോവിഷമം മൂലം ആത്മഹത്യ ചെയ്താണെന്നാണ് വ്യാപാര വ്യവസായ സമിതി അംഗങ്ങള്‍ പറയുന്നു. കട തുറക്കാത്തതിനാല്‍ ബിനുവിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇന്ന് കട തുറക്കാൻ ബിനു എത്തിയിരുന്നു. വൈകിട്ട് ഷട്ടര്‍ പാതി തുറന്ന മുറിയില്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റ് വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.