മലപ്പുറം മുണ്ടുപറമ്ബ് മൈത്രി നഗറിലെ വാടകവീട്ടില്‍ നാലംഗ കുടുംബം ജീവനൊടുക്കാൻ കാരണം മക്കള്‍ക്കുണ്ടായ ജനിതക രോഗമെന്ന് നിഗമനം. ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫി (ഡിഎംഡി) എന്ന രോഗത്തെക്കുറിച്ചുള്ള ആധി ഇവര്‍ക്കുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. മലപ്പുറം സുന്ദരം ഫിനാൻസ് മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ വീട്ടില്‍ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ എസ്ബിഐ മാനേജർ കണ്ണൂര്‍ തളിപ്പറമ്ബ് വരഡൂലിലെ ചെക്കിയില്‍ വീട്ടില്‍ നാരായണന്റെ മകള്‍ ഷീന (38), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവര്‍ധൻ (രണ്ടര) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പതിനൊന്നുകഴിഞ്ഞ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മക്കള്‍ക്ക് വിഷം നല്‍കി ഇരുവരും ആത്മഹത്യചെയ്തതായാണ് പൊലീസ് നിഗമനം. ശരീരത്തിലെ പേശികളെ ബാധിച്ച് വൈകല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫി (ഡിഎംഡി) എന്ന രോഗം മൂത്തമകൻ ഹരിഗോവിന്ദിന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ രണ്ടാമത്തെ മകൻ ശ്രീവര്‍ധനും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്ക് നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കുടുംബത്തെ വ്യാഴാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
മക്കളുടെ അസുഖത്തിലുള്ള മനോവിഷമമാവാം മരണകാരണമെന്നും ദമ്ബതികള്‍ക്ക് മറ്റ് സാമ്ബത്തിക പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹങ്ങള്‍ ഷീനയുടെ വരഡൂലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലെത്തിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്ബതിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ബ്രാഞ്ചില്‍നിന്ന് പ്രൊമോഷനായി കഴിഞ്ഞ ദിവസമാണ് ഷീന കാസര്‍കോട് ബ്രാഞ്ചില്‍ ചുമതലയേറ്റത്.