ക്ഷമയോടെയിരിക്കുകയാണ് സ്‌റ്റോക് മാര്‍ക്കറ്റിന്റെ സുവര്‍ണ നിയമമെന്ന് പറയുന്നത് വെറുതെയെല്ലെന്ന് എം.ആര്‍.എഫ് (മദ്രാസ് റബ്ബര്‍ ഫാക്ടറി) ഓഹരിയെടുത്തവര്‍ എന്തായാലും തീര്‍ത്തുപറയും. കാരണം 1993 ഏപ്രില്‍ 27ന് 10 രൂപ മുഖവിലയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത എം.ആര്‍.എഫിന്റെ ഓഹരി അന്ന് 11 രൂപയ്ക്ക് എടുത്തയാള്‍ക്ക് ഇന്ന് ഒരു ലക്ഷമാണ് ലഭിക്കുക. 11 രൂപയില്‍ തുടങ്ങിയ ടയര്‍ നിര്‍മാതാക്കളുടെ വളര്‍ച്ച 30 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലെത്തി നില്‍ക്കുകയാണ്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്ബനിയുടെ ഓഹരി മൂല്യം ഒരു ലക്ഷം കടക്കുന്നത്.ംഇന്നലെ വിപണിയില്‍ വ്യാപാരം തുടങ്ങുമ്ബോള്‍ 99,500 രൂപയായിരുന്നു എം.ആര്‍.എഫ് ഓഹരി മൂല്യം. എന്നാലത് 1,00,439.95 രൂപ വരെമുന്നേറിയിരിക്കുകയാണ്. മേയില്‍ കമ്ബനിയുടെ ഓഹരി മൂല്യം ചെറുതായിടിഞ്ഞിരുന്നുവെങ്കിലും താമസിയാതെ ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിടുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 45 ശതമാനം വളര്‍ച്ചയാണ് എം.ആര്‍.എഫ് ഓഹരിയ്ക്കുണ്ടായത്. നിലവില്‍ 42,257 കോടി രൂപയാണ് വിപണിയില്‍ കമ്ബനിയുടെ മൂല്യം. മേയ് 2009നും 2019നും ഇടയില്‍ വൻ വര്‍ധനവാണ് മൂല്യത്തിലുണ്ടായത്. 2000 ശതമാനമാണ് കമ്ബനി വളര്‍ച്ച നേടിയത്.