യേശുക്രിസ്തുവിനെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി വിഖ്യാത സംവിധായകൻ മാര്‍ട്ടിൻ സ്കോര്‍സെസ്. വാരാന്ത്യത്തില്‍ വത്തിക്കാനില്‍ ഫ്രാൻസിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവായ മാര്‍ട്ടിൻ സ്കോര്‍സെസി ഈ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍പ്പാപ്പയുടെ കലാകാരന്മാരോടുള്ള അഭ്യര്‍ത്ഥനക്കുള്ള മറുപടിയാണ് ഈ പ്രഖ്യാപനമെന്നും മാര്‍ട്ടിൻ സ്കോര്‍സെസി പറയുന്നു.
“എനിക്കറിയാവുന്ന വിധത്തില്‍ കലാകാരന്മാരോടുള്ള മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയോട് ഞാൻ പ്രതികരിച്ചു: യേശുവിനെക്കുറിച്ചുള്ള ഒരു സിനിമയുടെ തിരക്കഥ സങ്കല്‍പ്പിക്കുകയും എഴുതുകയും ചെയ്തുകൊണ്ട്. ഞാൻ ഇത് നിര്‍മ്മിക്കാൻ തുടങ്ങുകയാണ്, ” ഇറ്റാലിയൻ വംശജനും അമേരിക്കൻ ഡയറക്ടറുമായ മാര്‍ട്ടിൻ സ്കോര്‍സെസി ശനിയാഴ്ച വത്തിക്കാനില്‍ ഒരു കോണ്‍ഫറൻസില്‍ പറഞ്ഞു.’The Global Aesthetics of the Catholic Imagination’ എന്നു പേരു നല്‍കിയ കോണ്‍ഫറൻസില്‍ പങ്കെടുക്കുന്നതിന് മുമ്ബ്, മാര്‍ട്ടിൻ സ്കോര്‍സെസി ഭാര്യ ഹെലൻ മോറിസിനൊപ്പം വത്തിക്കാനിലെ ഒരു സ്വകാര്യ സദസ്സില്‍ വെച്ച് ഫ്രാൻസിസ് മാര്‍പാപ്പയെ കണ്ടിരുന്നു.
കോണ്‍ഫറൻസില്‍, എണ്‍പതുകാരനായ സ്കോര്‍സെസി തന്റെ ഇതിഹാസചിത്രമായ ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റിന്റെ (1988) അര്‍ത്ഥവും യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിന്റെ തുടര്‍ന്നുള്ള ചുവടുവയ്പ്പിനെ പ്രതിനിധീകരിച്ച സൈലൻസ് ( 2016)നെ കുറിച്ചും സംസാരിച്ചു.അടുത്തിടെ സമാപിച്ച കാൻ ഫിലിം ഫെസ്റ്റിവലില്‍ സ്കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍ എന്ന ചിത്രത്തിന്റെ ലോക പ്രീമിയര്‍ നടന്നിരുന്നു.