ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ‘കക്കു കളി’ നാടകത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സന്നിസ്ഥരെ ഇകഴ്ത്തി കാട്ടുകയും കമ്മ്യൂണിസത്തിന്റെ മേന്മകൾ പ്രഘോഷിക്കുകയും ചെയ്യുന്ന നാടകത്തിനു വേണ്ടി സർക്കാർ തന്നെയാണ് പ്രചരണം നടത്തുന്നത് എന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിട്ടു വിളിച്ച് മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിനെതിരെ അദ്ദേഹം നാടക പ്രവർത്തകർക്കും മുന്നറിയിപ്പും നൽകി.

കേരള സ്റ്റോറിസ് എന്ന ഐ എസ് തീവ്രവാദത്തിന്റെ വേരുകളെകുറിച്ചുള്ള സിനിമയ്ക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. എന്നാൽ ഒരു പ്രത്യേക സമൂഹത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം പ്രതികരണങ്ങൾ നടത്തുന്നതെന്നും കക്കു കളി നാടകവും അതിനു പിന്നിലുള്ള ക്രൈസ്തവവിരുദ്ധ അജണ്ടയും അദ്ദേഹം കണ്ടില്ല എന്ന് നടിക്കുകയാണ് എന്നും ക്രൈസ്തവ വിശ്വാസികൾക്കിടയിലും സഭാ നേതൃത്വത്തിനിടയിലും ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപ് പാലാ ബിഷപ്പ് ലൗ ജിഹാദ് വിഷയം ഉയർത്തിയപ്പോൾ അതിനെതിരെ രൂക്ഷ പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. എന്നാൽ സഭയുടെ ആശങ്കകൾ പരിഗണിക്കണം എന്ന നിലപാടായിരുന്നു കെപിസിസി പ്രസിഡന്റ് കൈക്കൊണ്ടത്. പാലാ ബിഷപ്പ് ഹൗസിൽ എത്തി അദ്ദേഹം ബിഷപ്പുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സമാനമായി വീണ്ടും ക്രൈസ്തവ വിശ്വാസികളുടെ വികാരം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തവണയും സുധാകരന്റെ പ്രതികരണം. നാടകം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കെസിബിസിയും നേരത്തെ രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം

കേരളത്തിൻറെ വിദ്യാഭ്യാസ – സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹം .ഏറ്റവും പാവപ്പെട്ടവർക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാൻ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവർ.ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ‘കക്കുകളി’ എന്ന നാടകം ഇറങ്ങിയിരിക്കുന്നത്.

നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ മനസ്സിലാക്കണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിദ്വേഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാൽ നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളിൽ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം തങ്ങളെ അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോൾ അവരുടെ വിഹ്വലതകൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് കേരള സർക്കാർ തന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്.

നാടകം പറയുന്നത് കമ്മ്യൂണിസത്തിന്റെ മേന്മകളെ കുറിച്ച് കൂടിയാണ്.നാടകം പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യൻ പുരോഹിത വർഗ്ഗത്തിലെ അത്യപൂർവമായ ചില പുഴുക്കുത്തുകളെയാണ്. അടിമുടി ജീർണ്ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാൽ ഒടുങ്ങാത്ത നന്മകൾ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യൻ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് മനുഷ്യമനസ്സുകളിൽ വർഗ്ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല.

മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഎമ്മും ബിജെപിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമായിരുന്നു.ക്രിസ്ത്യൻ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതിൽ ഞങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികൾ മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഉള്ളതാകരുതെന്ന് നാടക പ്രവർത്തകരെ ഓർമ്മപ്പെടുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക