പ്രവാസി ഭര്‍ത്താവിനെ വേണ്ടെന്നു വെച്ച്‌ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങി തമിഴ്നാട് ദിണ്ടിഗല്‍ എത്തി കുടുങ്ങിയ യുവതിയെ ഒടുവില്‍ കേരള പൊലീസ് രക്ഷപ്പെടുത്തി. അതേസമയം, ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ യുവാവ് സത്യത്തില്‍ മലയാളിയാണ്. ദിണ്ടിഗലില്‍ സ്പിന്നിംഗ് മില്‍ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഒരു കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കേരളത്തിലാണ് ഇയാള്‍ താമസിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട് ദിണ്ടിഗല്‍ എത്തുകയായിരുന്നു യുവതി. മലപ്പുറം സ്വദേശിയായ 22 കാരിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗല്‍ വേദസന്തൂരില്‍ എത്തിയത്. വിവാഹിതയായ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തു വരുന്നത്. സ്വകാര്യ സ്പിന്നിംഗ് മില്‍ കമ്ബനി മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി ആരുമറിയാതെ വേദസന്തൂരില്‍ എത്തിയത്.

ഇരുവരും ഒന്നിച്ച്‌ ജീവിക്കാന്‍ ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളിലൂടെ തീരുമാനിച്ച ശേഷമാണ് കാമുകനെ തേടി പുറപ്പെടുന്നത്. പക്ഷേ യുവതി ദിണ്ടിഗല്‍ വേദസന്തൂര്‍ എത്തിയപ്പോഴാണ് ഇങ്ങനെയൊരാള്‍ അവിടെയില്ലെന്ന് അറിയുന്നത്. ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവര്‍ ദിണ്ടിഗലില്‍ പെട്ടു. തുടര്‍ന്ന് ആരുമില്ലാത്തയാളാണെന്നും അഭയം നല്‍കണമെന്നും അപേക്ഷിച്ച്‌ വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ യുവതി അഭയം തേടുകയായിരുന്നു. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലില്‍ തൊഴിലാളിയായി യുവതി ജോലിക്ക് കയറുകയും ചെയ്തു.

ഇതൊന്നുമറിയാത്ത വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഇതിനിടെ കേരള പൊലീസിനെ സമീപിച്ചു. കേരള പൊലീസ് ഇതിനിടെ ഇവരുടെ ഫോട്ടോയും വിവരങ്ങളും തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസ് സേനകള്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് യുവതി വേദസന്തൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ വെച്ച്‌ യുവതിയെ വേദസന്തൂര്‍ ഡിഎസ്പി ദുര്‍ഗാദേവി കാണാനിടയായി. കേരള പൊലീസിന്‍റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് അവര്‍ തുടര്‍ന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് ഓഫീസര്‍ യുവതിയെ തടഞ്ഞുവച്ചു. തമിഴ്നാട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക