പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ട് പൂജപുര സെൻട്രൽ ജയിൽ വളപ്പിലുള്ള ഓഫീസിൽ മന്ത്രി പരിശോധനയ്ക്ക് എത്തിയിരുന്നു. ഓഫീസിൽ പലപ്പോഴും ജീവനക്കാരില്ലെന്നും ഓഫീസിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്നും ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
നാല് ജീവനക്കാരുള്ള ഓഫീസിൽ മന്ത്രി എത്തിയപ്പോൾ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. ലീവ് റജിസ്റ്റർ ഉൾപ്പെടെ മന്ത്രി ആവശ്യപ്പെട്ട ഒരു രേഖയും ഹാജരാക്കാൻ ഇവർക്കായില്ലെന്നാണ് റിപ്പോർട്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവിടെ കണ്ടെത്തിയത്.
അനധികൃത അവധിയെടുത്ത് ഒപ്പിട്ട് മുങ്ങിയവർ ഇവിടെയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. കർശന നടപടി സ്വീകരിക്കും. ഇത് മറ്റുള്ളവർക്കും നൽകുന്ന സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. കെട്ടിട വകുപ്പ് ചീഫ് എൻജിനീയർ കൂടുതൽ പരിശോധന നടത്തി മറ്റ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.