അധികാര ദുർവിനിയോഗം, അഴിമതി, ക്രമക്കേട് എന്നീ പരാതികളിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഇൻസ്പെക്ടർ എൻജി ശ്രീമോനെ സർക്കാർ തിരിച്ചെടുത്തു. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സർക്കാർ നടപടി. കാസർകോട് ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടറായിട്ടാണ് പുതുതായി നിയമനം. മന്ത്രി ജി ആർ അനിലിനോട് പരുഷമായി സംസാരിച്ച വട്ടപ്പാറ ഇൻസ്പെക്ടർ ഡി.ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി ഉത്തരവിനൊപ്പമാണ് ശ്രീമോന്റെ പുതിയ നിയമനവും വന്നിരിക്കുന്നത്.

കോട്ടയം ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടറായിരിക്കെയാണ് ശ്രീമോനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശ്രീമോന്റെ അനാവശ്യ ഇടപെടൽ സംബന്ധിച്ച് നിരവധി പരാതികൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി ആയിരം പേജുള്ള റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊടുപുഴ ഇൻസ്‌പെക്ടറായിരിക്കെ വസ്തു ഇടപാട് കേസിൽ എതിർകക്ഷിക്ക് വേണ്ടി ശ്രീമോൻ ഇടപെട്ടെന്ന പരാതിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് ഐജിയുടെ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ശ്രീമോനെ സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതിയും ശുപാർശ ചെയ്തിരുന്നു. സസ്‌പെൻഷനുശേഷം കൂടുതൽ അന്വേഷണം നടത്തി സർവീസിൽ നിന്നു മാറ്റി.

ഇതിനെതിരെ ശ്രീമോൻ സർക്കാരിന് നൽകിയ പരാതിയിൽ വീണ്ടും അന്വേഷണം നടത്തി. ഐജി വിജയ് സാഖറെയ്ക്കായിരുന്നു അന്വേഷണ ചുമതല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സർവീസിൽ തിരിച്ചെടുത്ത് കാസർകോട് നിയമിച്ചിരിക്കൂന്നത്. 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയതിന്റെ തെളിവുകൾ സഹിതം വിജിലൻസ് ഐജി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും ശ്രീമോനെ സർവീസിൽ തിരിച്ചെടുത്തു. ഇത് പോലീസ് സേനയിൽ പുതിയ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക