പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ (Plus-one examination) കുരങ്ങന്‍ ഉത്തര പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പരീക്ഷ വീണ്ടും എഴുതാനനുവദിക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ഥിനി രംഗത്ത്. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഷിഫ്ല കെ.ടിയാണ് തീര്‍ത്തും വിചിത്രമായ പ്രശ്നം കാരണം പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്മാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ മാസം 24ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷക്കിടെയാണ് സംഭവം. കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളില്‍ കുരങ്ങന്മാര്‍ കയറുന്നത് പതിവാണ്. സുവോളജി പേപ്പര്‍ എഴുതുന്നതിനിടെ പരീക്ഷാ ഹാളിന്റെ മുകളിലിരുന്ന കുരങ്ങ് മൂത്രമൊഴിച്ചു. ഷിഫ്ലയുടെ ഉത്തര പേപ്പറും ഹാള്‍ടിക്കറ്റും അടക്കം എല്ലാം നനഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഞാന്‍ ഹാളില്‍ ഏറ്റവും പിറകിലായിരുന്നു ഇരുന്നത്. ക്ലാസിലുണ്ടായിരുന്ന ടീച്ചര്‍ മൊബൈലില്‍ എന്തോ എടുക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മുകളില്‍ കുരങ്ങനെ കണ്ടത്. വളരെ പെട്ടെന്നായിരുന്നു അത് മൂത്രമൊഴിച്ചത്. എന്റെ ഉത്തരപേപ്പറും, ഹാള്‍ടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. പിന്നെ ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോള്‍ ആദ്യം വേറെ ചോദ്യപേപ്പര്‍ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാന്‍ പറഞ്ഞു. പിന്നെ പ്രിന്‍സിപ്പലിനെ അറിയിച്ച്‌ രണ്ടാമത് ചോദ്യപേപ്പര്‍ കിട്ടിയത് ഏറെ സമയം കഴിഞ്ഞാണ്.
ആകെ സമ്മര്‍ദത്തിലായതിനാല്‍ പരീക്ഷ വേണ്ട പോലെ എഴുതാനായില്ല,” വിദ്യാര്‍ത്ഥിനി പറഞ്ഞു.

കുരങ്ങ് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് അര മണിക്കൂര്‍ നഷ്ടമായിട്ടും അധിക സമയം അനുവദിച്ചില്ല എന്ന് ഷിഫ്ല. “ഞാന്‍ ആകെ ടെന്‍ഷനിലായി. ആദ്യം എഴുതിയത് മുഴുവന്‍ വീണ്ടും എഴുതേണ്ട അവസ്ഥ. പക്ഷേ സമയം അധികം തന്നതുമില്ല. ഇത്ര സമയമേ തരാന്‍ പറ്റൂ എന്ന നിലപാടിലായിരുന്നു ഇന്‍വിജിലേറ്റര്‍.” പരീക്ഷ തടസ്സപ്പെട്ടത് തന്റെ പിഴവ് കൊണ്ടല്ല, വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നാണ് ഈ കുട്ടിയുടെ ആവശ്യം. എന്നാല്‍ പ്രിന്‍സിപ്പലിന്‍്റെയടക്കം പ്രതികരണം സേ പരീക്ഷ എഴുതാം എന്നായിരുന്നുവെന്ന് ഷിഫ്‌ല.

“ഇക്കാര്യം പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ അത്ര ഗൗരവത്തിലെടുത്തില്ല. ഇമ്ബ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. ക്ലാസിലുണ്ടായിരുന്ന ടീച്ചര്‍ കുരങ്ങനെ ഓടിക്കാനൊന്നും നോക്കിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു. എനിക്ക് പരീക്ഷ വീണ്ടും എഴുതാന്‍ അവസരം ലഭിക്കണം. അതാണ് ആവശ്യം.”

പരീക്ഷക്ക് ശേഷം പ്രശ്നം സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം ഉള്ളവരോട് ഉന്നയിച്ചു എങ്കിലും വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല എന്ന് ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്മാന്‍. ഹയര്‍ സെക്കന്‍ഡറി ജില്ലാ ഡയറക്ടര്‍ക്കും സംസ്ഥാന ഡയറക്ടര്‍ക്കും ഇത് സംബന്ധിച്ച്‌ പരാതി നല്‍കി എന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞു. “ഒരു തരത്തിലും സ്കൂള്‍ അധികൃതര്‍ ഇത് വലിയ കാര്യമായി എടുത്തിട്ടില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും പരാതിയുമായി മുന്നോട്ടുപോയിട്ടും ഒന്ന് വിളിച്ച്‌ ചോദിക്കാനും അന്വേഷിക്കാനും മാനേജ്മെന്റോ പ്രിന്‍സിപ്പലോ തയ്യാറായിട്ടില്ല എന്നതാണ് സങ്കടം.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക