ദില്ലി: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കർ (Jagdeep Dhankhar) എന്‍ഡിഎയുടെ ഉപരാഷ്ട്രപതി (Vice president election) സ്ഥാനാര്‍ത്ഥിയാവും. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം കലഹിച്ച ഗവര്‍ണര്‍ എന്ന നിലയില്‍ ജഗ്ദീപ് ധന്‍കര്‍ ശ്രദ്ധനേടിയിരുന്നു. നേരത്തെ ധന്‍കറെ ഗവര്‍ണര്‍ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ എംപി സുകേന്ദു ശേഖര്‍ റായ് രാജ്യസഭയില്‍ പ്രമേയമവതരിപ്പിച്ചിരുന്നു.
ഗവര്‍ണറുമായുളള ശീതസമരം കടുത്തിരിക്കെ മമത ബാനര്‍ജി തനിക്ക് പെങ്ങളെപ്പോലെയാണെന്ന വാദവുമായി ജഗ്ദീപ് ധന്‍കര്‍ തന്നെ രംഗത്തുവന്നിരുന്നു. മമതയുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താന്‍ ഭരണഘടന പരിധിക്കപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നും അന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു.
ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അറിയിച്ചു. മുര്‍മുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നെന്നും പക്ഷേ വോട്ട് യശ്വന്ത് സിന്‍ഹക്ക് ചെയ്യുമെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിക്ക് ശേഷം എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.